Headlines

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാന്‍ നീക്കം; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കൂടിയാലോചനകള്‍ ഇല്ലാതെ ബില്ലടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന നിലപാടിലാണ് പ്രതിപക്ഷം.

സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭരണഘടനാ ഭേദഗതി ബില്ലുകളായതിനാല്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വിദേശ യാത്ര, എസ്‌സിഒ, ബ്രിക്‌സ് തുടങ്ങിയ അന്താരാഷ്ട്ര യോഗങ്ങളും കണക്കിലെടുത്താകും അന്തിമ തീരുമാനം.

കൃത്യമായൊരു സര്‍വകക്ഷി യോഗമടക്കം വിളിച്ച് ഇതില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. നിലവിലെ 543 സീറ്റുകളില്‍ വനിതാ സംവരണം നടപ്പിലാക്കണം. അതോടൊപ്പം തന്നെ മണ്ഡല പുനര്‍നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ അടുത്ത 25 വര്‍ഷത്തേക്ക് പാടില്ല. എന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
നേരത്തെ വര്‍ഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിലും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് കൊണ്ടുതന്നെ ഉടന്‍തന്നെ ഒരു പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകും.