ഒരിടവേളയ്ക്കുശേഷം വീണ്ടും ‘പലിശ ഭൂതത്തെ’ തുറന്നുവിടാൻ യുഎസ്. പണപ്പെരുപ്പം തന്നെയാണ് പ്രധാന വില്ലനെന്നും അടിസ്ഥാന പലിശനിരക്ക് കൂട്ടുന്ന നടപടിയിലേക്കാണ് ഫെഡറൽ റിസർവ് നീങ്ങുന്നതെന്നും യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് പറഞ്ഞതോടെയാണ് വീണ്ടും പലിശപ്പേടി വീശിത്തുടങ്ങിയത്. തന്റെ ആദ്യ ‘ജാക്സൺ ഹോൾ സിംപോസിയം’ പ്രഭാഷണത്തിലായിരുന്നു കെവിന്റെ വാക്കുകൾ.
വാർഷിന്റെ പ്രഭാഷണത്തിന് പിന്നാലെ യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.52% മുന്നേറി 99.68ൽ എത്തി. യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡ് (ബോണ്ട് യീൽഡ്/കടപ്പത്ര ആദായനിരക്ക്) 0.054% കുതിച്ച് 4.729 ശതമാനത്തിലുമെത്തി. ഇതോടെ രാജ്യാന്തര സ്വർണവില ഔൺസിന് 155.22 ഡോളർ (3.37%) കൂപ്പുകുത്തി 4455.43 ഡോളറുമായി. കേരളത്തിൽ ഇന്ന് പവൻവിലയിൽ 2000 രൂപയെങ്കിലും കുറയാനുള്ള സാധ്യതയുണ്ട്.
സെപ്റ്റംബറിലാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ അടുത്ത പണനയ നിർണയ സമിതി (എഫ്ഒഎംസി) യോഗം. പലിശനിരക്ക് കൂട്ടാനുള്ള സാധ്യത ഇന്നലെ 35.4% ആയിരുന്നെങ്കിൽ ഇപ്പോൾ 57.5 ശതമാനമായിട്ടുണ്ട്. വാർഷിന്റെ പ്രഭാഷണം ഓഹരികൾക്കും തിരിച്ചടിയായി. എസ് ആൻഡ് പി500 സൂചിക 0.25%, നാസ്ഡാക് 0.52%, ഡൗ ജോൺസ് 0.02% എന്നിങ്ങനെ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. ടെക് ഓഹരികൾ നേരിടുന്ന വിൽപനസമ്മർദവും നാസ്ഡാക്കിന്റെ നഷ്ടം കൂട്ടി.
സ്വയംപര്യാപ്തമാകാൻ ഇറാൻ, ഡോളർ വേണ്ടെന്ന് മുജ്തബ
യുഎസിന്റെ കൂടുതൽ സാമ്പത്തിക ഉപരോധ ഭീഷണി നിലനിൽക്കേ, ഇറാൻ കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കണമെന്ന നിർദേശവുമായി പരോമന്നത നേതാവ് മുജ്തബ ഖമനയി. സമ്പദ്വ്യവസ്ഥയെയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെയും മെച്ചപ്പെടുത്തണം. ആഭ്യന്തര ഉൽപാദനവും നിക്ഷേപവും കൂട്ടണം. ഇറക്കുമതി ആശ്രയത്വം കുറയ്ക്കണം. ഡോളറിന്റെ പ്രസക്തി ഇല്ലാതാക്കണമെന്നും ഭരണകൂടത്തോട് മുജ്തബ ആവശ്യപ്പെട്ടു.
ഈജിപ്ഷ്യൻ ബാങ്കിനും കുരുക്ക്
ഇറാനുമായി ഇടപാടുകളുണ്ടെന്ന് ആരോപിച്ച് ഈജിപ്തിന്റെ ബാങ്ക് മിസ്ർ ബാങ്കിന്റെ (Banque Misr UAE) യുഎഇ ശാഖയ്ക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഒരുങ്ങുന്നു. യുഎസ് ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാട് നടത്താൻ ഇതോടെ ബാങ്കിന് വിലക്ക് വരും. കഴിഞ്ഞ 2 വർഷത്തിനിടെ ഇറാന്റെ ‘ഷാഡോ ബാങ്കിങ് ശൃംഖല’യുമായി ബന്ധമുള്ള 100ഓളം കമ്പനികളുമായി ഈജിപ്ഷ്യൻ ബാങ്ക് ഇടപാട് നടത്തിയെന്നാണ് ആരോപണം.
ഏതാണ്ട് 1.8 ബില്യൻ ഡോളറിന്റെ (ഏകദേശം 17,000 കോടി രൂപ) ഇടപാട് നടന്നു. ഇറാനെതിരെ കൂടുതൽ സാമ്പത്തിക ഉപരോധം ഉറപ്പാക്കാനുദ്ദേശിക്കുന്ന ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ ക്യാമ്പയ്ന്റെ ഭാഗമായാണ് നടപടിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറഞ്ഞു.
വെനസ്വേലൻ ‘എണ്ണ’ പിടിച്ചെടുത്ത് ട്രംപ്
വെനസ്വേലയുടെ 65 ബില്യൻ ബാരൽ വരുന്ന എണ്ണശേഖരത്തിന്റെ ഭൂരിപക്ഷ നിയന്ത്രണവും യുഎസിന് കിട്ടുന്ന ഡീൽ യാഥാർഥ്യമായെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇറാനുമായുള്ള യുദ്ധം രാജ്യാന്തര എണ്ണവിപണിയെ ഉലച്ചിരിക്കേയാണ് വെനസ്വേലയിൽ ട്രംപിനും യുഎസിനും ‘ലോട്ടറി’ അടിച്ചത്. യുഎസുകാർക്ക് ചില്ലിക്കാശിന്റെ ചെലവില്ലാത്ത ഉഗ്രൻ ഡീലാണിതെന്ന് ട്രംപ് സാമൂഹിക മാധ്യമത്തിൽ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി യുഎസിൽ എത്തിച്ചശേഷം, വെനസ്വേലൻ എണ്ണ വ്യവസായ മേഖലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ ഡീലിലൂടെ ഔദ്യോഗികമായി നിയന്ത്രണം സ്വന്തമാക്കിയത്.
‘‘ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാർ’’ എന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. ഡീൽ അമേരിക്കയിൽ ഇന്ധനവില കുത്തനെ കുറയാൻ വഴിയൊരുക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഹോർമുസിൽ പ്രതിസന്ധി പരിഹരിക്കാൻ ഖത്തറും ഇടപെട്ടതോടെ ക്രൂഡോയിൽ വില താഴുന്നുണ്ട്. യുഎസ് ക്രൂഡ് വില ബാരലിന് 0.16% താഴ്ന്ന് 83.40 ഡോളറായി. ബ്രെന്റ് ക്രൂഡ് വില 0.47% നഷ്ടവുമായി 88.10 ഡോളറും.









