Headlines

സ്വർണവില ലഞ്ച് കഴിഞ്ഞപ്പോൾ കുതിച്ചുയർന്നു; സ്റ്റഡിയായി രാജ്യാന്തരവില, കേരളത്തിൽ കരകയറ്റം

സ്വർണവില കേരളത്തിൽ ഉച്ചയ്ക്കുശേഷം കുതിച്ചുയർന്നു. രാജ്യാന്തരവിലയിൽ കാര്യമായ മുന്നേറ്റമുണ്ടായില്ലെങ്കിലും കേരളത്തിൽ വില കൂടുകയായിരുന്നു. ഗ്രാമിന് 120 രൂപ ഉയർന്ന് 14,770 രൂപയാണ് പുതുക്കിയ വില. 960 രൂപ വർധിച്ച് പവൻവില 1,18,160 രൂപയിലെത്തി. രാവിലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു.

അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ കെവിൻ വാർഷ് ഇന്ത്യൻ സമയം ഇന്നു വൈകിട്ട് ഏഴരയോടെ ‘ജാക്സൺ ഹോൾ സിംപോസിയം’ വാർഷിക പ്രഭാഷണം നടത്തുന്നുണ്ട്. അടിസ്ഥാന പലിശനിരക്ക്, പണപ്പെരുപ്പം എന്നിവയുടെ ദിശ എന്താകുമെന്നത് സംബന്ധിച്ച സൂചന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടാകും.

പണപ്പെരുപ്പവും പലിശനിരക്കും കൂടാനാണ് സാധ്യതയെന്ന വിലയിരുത്തൽ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞദിവസങ്ങളിൽ സ്വർണത്തിൽ ലാഭമെടുപ്പ് കനക്കുകയും വില ഇടിയുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും ഡിമാൻഡ് മെല്ലെ മെച്ചപ്പെടുന്നത് വിലയിൽ തിരിച്ചുകയറ്റത്തിന് വഴിവച്ചു. എങ്കിലും, രാജ്യാന്തര വിലയിൽ മുന്നേറ്റമൊന്നുമില്ല. ഔൺസിന് 12 ഡോളർ താഴ്ന്ന് 4598 ഡോളറിലാണ് ഇപ്പോഴും വ്യാപാരം.

കെവിന്റെ പ്രഭാഷണത്തിന് ശേഷം സ്വർണവിലയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാമെന്നാണ് വിപണിയുടെ വിലയിരുത്തൽ. കേരളത്തിൽ ഉച്ചയ്ക്കുശേഷം 18 കാരറ്റ് സ്വർണവില ഗ്രാമിന് 95 രൂപ വർധിച്ച് 12,135 രൂപയായി. വെള്ളിവിലയിൽ ഉച്ചയ്ക്ക് മാറ്റമില്ല; ഗ്രാമിന് 255 രൂപ. സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 3 മുതൽ 30% വരെയൊക്കെയാകാവുന്ന പണിക്കൂലി, 53.10 രൂപ ഹോൾമാർക്ക് ചാർജ് എന്നിവയും ബാധകമാണ്.