Headlines

പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു; പരുക്കേറ്റ വിദ്യാര്‍ഥിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി രാഹുൽ ഗാന്ധി, പ്രതിഷേധവുമായി പ്രിയങ്ക ഗാന്ധിയും

ഡല്‍ഹി: ജന്തര്‍മന്തറിലെ പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിക്ക് കാഴ്ച നഷ്ടമായി. വിദ്യാർത്ഥിക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകാനെത്തി രാഹുൽ ഗാന്ധി. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലാണ് രാഹുല്‍ എത്തിയത്. ഡിസിപിയുമായി കൂടിക്കാഴ്ച നടത്തി. പെല്ലറ്റ് ഗൺ പ്രയോഗിച്ച പൊലീസിനെതിരേ പരാതി കൊടുക്കാനായിരുന്നു നീക്കം. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാതിരുന്നതോടെ സ്റ്റേഷന് മുന്നിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതിഷേധം ആരംഭിച്ചു.

നേരത്തെ മന്ദിർ മാർഗ് പൊലീസ് സ്‌റ്റേഷനിലേക്ക് പോയെങ്കിലും പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല. തുടർന്നാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തി ഡിസിപിയുമായി ചർച്ച നടത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ തുടരുമെന്ന് രാഹുൽ നേരത്തെ തന്നെ അറിയിച്ചിരുന്നു.സാഹില്‍ ലോച്ചവ് എന്ന വിദ്യാര്‍ഥിയെകൂട്ടിയാണ് രാഹുൽ എത്തിയത്.

പെല്ലറ്റ് ഗൺ പ്രയോഗത്തെ തുടർന്ന് പരിക്കേറ്റ സാഹില്‍, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. നേരത്തെ പരാതി കൊടുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്നാണ് രാഹുൽ ഗാന്ധി സാഹിലിനൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് അമിത ബലപ്രയോഗവും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചതിനെക്കുറിച്ച് ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയര്‍ത്തുന്നത്.

പാര്‍ലമെന്റിന് അകത്തും പുറത്തും ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തുണ്ട്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നുണ്ട്.