പമ്പയിൽ കനത്ത മഴ; ശബരിമല നിറപുത്തരി ചടങ്ങുകൾക്കായുള്ള യാത്രകൾ ഒഴിവാക്കണം, ഭക്തർക്ക് നിർദേശം നൽകി ദേവസ്വം ബോർഡ്

 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും മറ്റന്നാളും ശബരിമല ദർശനം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഭക്തർക്ക് നിർദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പയിൽ പ്രളയമുന്നറിയിപ്പ് നിലനിൽക്കുകയാണ്. പമ്പയിലെ കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യത എന്നിവ കണക്കിലെടുത്താണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

 

 

നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഭക്തരുടെ സുരക്ഷകൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡിൻറെ തീരുമാനം.

 

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് പതിനൊന്നുകാരൻ മരിച്ചു. കനത്തമഴയെത്തുടർന്ന് കോട്ടയം ജില്ലയിൽ 10 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു.