Headlines

‘എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു’; ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു നിരത്തിയ സംഭവം; അശോകന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല

 

ആലപ്പുഴ ഹരിപ്പാട് പാര്‍ക്കിങ് സ്ഥലത്തിന്റെ പേരില്‍ ഇടിച്ചു നിരത്തിയ ശീതളപാനീയ കടയുടെ ഉടമ അശോകന്റെ വീട്ടില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി. മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു എന്ന് അശോകന്‍ പറഞ്ഞു.

 

 

ഹരിപ്പാട് ശ്രീവത്സം സില്‍ക്ക്സ് ഉടമയുടെ നേതൃത്വത്തിലാണ് ഹരിപ്പാട് സ്വദേശി അശോകന്റെ ഒറ്റമുറി കട ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.ഹരിപ്പാട് നഗരമധ്യത്തില്‍ അശോകന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തെ ശീതളപാനീയ കടയാണ് ഒറ്റ രാത്രി കൊണ്ട് ഇടിച്ചു നിരത്തിയത്. ശ്രീവത്സം സില്‍ക്‌സിനു മുന്നിലെ ഒറ്റമുറി കട ഒഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഏറെ നാളുകളായി ഭീഷണി ഉണ്ടായിരുന്നു. തയാറാവാതെ വന്നതോടെയാണ് ഇടിച്ചു നിരത്തല്‍. ആഭ്യന്തര മന്ത്രിയുടെ സ്വന്തം നാട്ടില്‍ നടന്ന സംഭവം പൊലീസോ നഗരസഭയോ അറിഞ്ഞില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

ട്വന്റിഫോര്‍ വാര്‍ത്ത പുറത്തു വിട്ടതിനു പിന്നാലെ ശ്രീവത്സം ഗ്രൂപ്പിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു. അത് വരെ ഒരു അനുനയത്തിനും തയാറാവാതിരുന്ന ശ്രീവത്സം പ്രതിനിധികള്‍ പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ചക്ക് എത്തി. ഇടിച്ചു നിരത്തിയ ശ്രീവത്സം ഗ്രൂപ്പ് തന്നെ അശോകന് പുതിയ കട പണിതു നല്‍കും.

 

മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അശോകനൊപ്പം നിന്നു. ഇതോടെ, രണ്ടു മണിക്കൂറില്‍ പ്രശ്‌നം പരിഹരിച്ചു. പുതിയ കട പണിത് നല്‍കുന്നത് വരെയുള്ള തത്കാലിക ഷെഡും ശ്രീവത്സം ഗ്രൂപ്പ് നിര്‍മിച്ചു നല്‍കും. ഇനി യാതൊരു പ്രശ്നവും ഉണ്ടാക്കില്ലെന്നും സ്ഥാപന പ്രതിനിധികള്‍ എഴുതി ഒപ്പിട്ടു നല്‍കി. ശ്രീവത്സം ഗ്രൂപ്പിന് വേണ്ടി കെട്ടിടം ഇടിച്ചുപൊളിച്ച ഷാഹുല്‍ ഹമീദ് എന്ന ചെറായി ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു.