Headlines

മുംബൈയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക നല്‍കി കൂട്ടക്കൊലയ്ക്ക് ശ്രമം; പ്രതി ഗുളിക വിതരണം ചെയ്തത് വേദനസംഹാരിയെന്ന് പറഞ്ഞ്

 

മുംബൈയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക നല്‍കി കൂട്ടക്കൊലയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിയുടെ മാനസിക നില പൊലീസ് പരിശോധിക്കുന്നു. കുടുംബവുമായി അകന്ന് കഴിയുന്ന പ്രതി കസ്റ്റഡിയിലിരിക്കെ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. അതേസമയം, പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന അന്വേഷണം മഹാരാഷ്ട്രാ എടിഎസ് തുടരുകയാണ്.

 

 

വേദനസംഹാരിയെന്ന് പറഞ്ഞാണ് പ്രതി ഫയാസ് പ്രേംജി ഘോഷ യാത്രയ്ക്കിടെ വിഷ ഗുളിക വിതരണം ചെയ്തത്. പതിനയ്യാരിത്തോളം സിങ്ക് ഫോസ്‌ഫേറ്റ് ഗുളികകളാണ് പ്രതി തയ്യാറാക്കിയത്. കൂട്ടക്കൊലയാണ് താന്‍ ലക്ഷ്യമിട്ടതെന്ന് പ്രതി പറയുന്നുണ്ട്. എന്താണ് പ്രകോപനം എന്നകാര്യത്തില്‍ പക്ഷെ വ്യക്തതയില്ല. പൂനെയിലുള്ള കുടുംബത്തിന്റെ മൊഴി മുംബൈ പൊലീസും മഹാരാഷ്ട്രാ തീവ്രവാദ വിരുധ സേനയും രേഖപ്പെടുത്തി.വര്‍ഷങ്ങളായി കുടുബവുമായി അകന്ന് കഴിയുകയാണ് ഫയാസ് പ്രേംജി. ഭാര്യ രണ്ട് വര്‍ഷം മുന്‍പ് ഉപേക്ഷിച്ച് പോയി. പ്രതിയുടെ മാനസിക നില പൊലീസ് പരിശോധിക്കും.

 

അതേസമയം, പ്രതി ഇറാനിലും ഇറാഖിലും സമീപകകാലത്ത് പോയിട്ടുണ്ട്. ബന്ധുക്കളെ കാണാന്‍ പോയെന്നാണ് മൊഴി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട് . തീവ്രവാദ ബന്ധമുണ്ടോ എന്ന സംശയം ശക്തമാണ്. 50കിലോയോളം ഫോസ്ഫറസും മുപ്പതിനായിരം ഒഴിഞ്ഞ ക്യാപ്‌സ്യൂളുകളുമാണ് വിഷഗുളികയുണ്ടാക്കാന്‍ പ്രതി വാങ്ങിയത്. ഇതിന് മറ്റൊരുടെയെങ്കിലും സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്. വിഷ ഗുളിക കഴിച്ച് അവശനിലയിലായ 12 പേരും അപകട നില തരണം ചെയ്തു.