Headlines

സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

 

സിഎംആര്‍എല്‍-എക്‌സാ ലോജിക് മാസപ്പടിക്കേസില്‍ ഇ ഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല. തല്‍സ്ഥിതി തുടരണമെന്നും അപ്പീലില്‍ വെള്ളിയാഴ്ച വിധിവരുന്നത് വരെ തുടര്‍നടപടികള്‍ പാടില്ലെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസമാകുന്നുണ്ട്. (kerala hc directs ed to stop action in probe against cmrl)

 

 

സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് വാദം കേള്‍ക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നിരപരാധിത്വം തെളിയിക്കാന്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.കേസ് അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്ന വാദം സിഎംആര്‍എല്‍ ആവര്‍ത്തിച്ചു.വാദം ഇന്ന് തന്നെ പൂര്‍ത്തിയാക്കാമെന്ന് കോടതി നിലപാടെടുത്തു.കേസില്‍ ഇഡിയുടെ വാദം പുരോഗമിക്കുകയാണ്.കഴിഞ്ഞ ദിവസം വീണ ടി താമസിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം 12 ഇടങ്ങളില്‍ നടത്തിയ റെയ്ഡിലെ കണ്ടെത്തലുകള്‍ ഉള്‍പ്പെടെ നിരത്തിയാണ് ഇ ഡി വാദങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇ ഡിയുടെ അധികാര പരിധിയുമായി ബന്ധപ്പെട്ട ചില വാദമുഖങ്ങളാണ് സിഎംആര്‍എല്‍ ഉന്നയിച്ചത്. തെളിവുകളില്ലാതെ ഇ ഡി മുന്നോട്ടുപോകുന്നുവെന്നായിരുന്നു മുമ്പ് സിഎംആര്‍എല്‍ വാദിച്ചിരുന്നത്. വീണാ ടിയ്ക്ക് എതിരെ ഉള്‍പ്പെടെ ശക്തമായ തെളിവുണ്ടെന്നാണ് ഇപ്പോള്‍ ഇ ഡി കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സിഎംആര്‍എലും എക്സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ പ്രശ്നങ്ങളുണ്ടെന്ന് ഉള്‍പ്പെടെയാണ് ഇ ഡി കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

 

ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് ഉള്‍പ്പെടെയുള്ള 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയത്. എന്നാല്‍ നീതി നിഷേധം നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. എന്നാല്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുകയും അവര്‍ എത്തിയ കാര്‍ നശിപ്പിക്കുകയും ചെയ്തതിലും കേസ് നടക്കുകയാണ്. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് പൊലീസിന്റെ നീക്കം. കുറ്റപത്രം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തില്‍ നല്‍കി പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാനാണ് പോലീസ് ശ്രമിക്കുന്നത്. ഇന്നലെ അറസ്റ്റിലായ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍ 26 പേരാണ്.