Headlines

ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 15 ലക്ഷം

 

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന് പരാതി. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിനെയാണ് തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചത്. പതിനഞ്ച് ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.മെയ് 28 ന് രാത്രിയാണ് അകത്തേത്തറയിൽ വെച്ച് അഞ്ചംഗ സംഘം കാറിലെത്തി ബിനുവിനെ തട്ടിക്കൊണ്ടു പോയത്. ചാവടി ചിമ്മണാംപതിയിലെ ഒഴിഞ്ഞ പ്രദേശത്തെ വീട്ടിനുള്ളിലെത്തിച്ച് കെട്ടിയിട്ട് പണം ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് ബിനു പൊലീസിന് മൊഴി നൽകി.ലോട്ടറി അടിച്ചതിൽ നിന്ന് 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ബിനുവിന്റെ ഉടമസ്ഥതയിലുള്ള 5 കാറുകൾ തട്ടികൊണ്ടുപോകൽ സംഘത്തിൽ ഒരാളുടെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. മെയ് 30 ന് തട്ടിക്കൊണ്ടുയ സംഘം പുറത്ത് പോയതൊടെ ബിനു സാഹസികമായി രക്ഷപ്പെടുകയായിരുന്നു.ചാവടിയിലെ ഒരു കമ്പനിയിലേക്ക് ഓടിക്കയറിയ ബിനുവിനെ നാട്ടുകാർ പൊലീസിന്റെ സഹായത്തോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുവിന് കാലിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഹേമാംബിക നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.