സൗദിയിലെ ദമ്മാമിൽ ബാസ്കറ്റ് ബോൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ച പ്ലസ്ടു വിദ്യാർത്ഥിയും ക4ണാടക മോഡ്ബിദ്രി സ്വദേശിയുമായ മുഹമ്മദ് റയാൻ(17)ന്റെ മൃതദേഹം ഇന്ന് ഖബറടക്കും. വൈകിട്ട് അസർ നമസ്കാരാനന്തരം അൽകോബാർ കിംഗ് ഫഹദ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും. ശേഷം തുഖ്ബ ഖബർസ്ഥാനിൽ ഖബറടക്കും.
ഇന്നലെ ഉച്ചക്ക് ശേഷമാണ് ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ മുഹമ്മദ് റയാൻ കുഴഞ്ഞുവീണ് മരിച്ചത്. ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ സ്കൂൾ സോണൽ തല മത്സരത്തിൽ ബാസ്കറ്റ് ബോൾ കളിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചിലും മരണം സംഭവിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണ കാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. കെ.എം.സി.സി വെൽഫെയർ വിഭാഗം പ്രതിനിധികളായ ഹുസൈൻ നിലമ്പൂരിന്റെയും ഇഖ്ബാൽ ആനമങ്ങാടിന്റെയും നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്.







