‘നിർബന്ധ ബുദ്ധിയെന്തിന്? ഗൗരവതരം’; പോസ്റ്റൽ വോട്ട് പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

സാധ്യമായതെല്ലാം ചെയ്തുവെന്നും കൂടുതലൊന്നും ചെയ്യാനില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
കൊച്ചി: പോസ്റ്റല്‍ വോട്ട് പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ആര് നല്‍കുമെന്ന് അവധിക്കാല സിംഗിള്‍ ബെഞ്ച് ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ബന്ധ ബുദ്ധിയെന്തിനെന്നും എന്താണ് സംഭവിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ചോദിച്ചു.’നിങ്ങളുടെ കണക്ക് പ്രകാരം ഇനി എത്രപേര്‍ വോട്ട് ചെയ്യാനുണ്ട്. നിങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്തവരാണ് ഇരുപതിനായിരം ജീവനക്കാര്‍. അത്രയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ല. പോസ്റ്റല്‍ വോട്ട് ചെയ്യാനാകാത്തത് ഗൗരവതരവും നിര്‍ഭാഗ്യകരവുമാണ്. എല്ലാ പൗരന്മാര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കേണ്ടത് കമ്മീഷന്റെ ചുമതലയാണ്. പ്രതിസന്ധി ഉയര്‍ന്നാല്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കേണ്ടതും കമ്മീഷനാണ്’, ഹൈക്കോടതി വിമര്‍ശിച്ചു.

സാധ്യമായതെല്ലാം ചെയ്തുവെന്നും കൂടുതലൊന്നും ചെയ്യാനില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കേരള എന്‍ജിഒ യൂണിയന്‍ ഉള്‍പ്പടെയുള്ള സര്‍വീസ് സംഘടനകളും ഒരുകൂട്ടം പോളിംഗ് ഉദ്യോഗസ്ഥരും നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി ഉത്തരവിനായി മാറ്റി.