ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി വിധിയിൽ അസാധാരണത്വമെന്ന് നിയമമന്ത്രി പി രാജീവ്. അവസാന വിധി പോലെ ആയിരുന്നു ജാമ്യ വിധിയെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്നത് ഹൈക്കോടതി ആണെന്നും അതിൽ സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.ജാമ്യ ഉത്തരവിനെതിരെ SIT ഹൈക്കോടതിയെ സമീപിക്കും. ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നാണ് ആവശ്യം.പരാമർശങ്ങൾ കേസിൽ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് SIT ഹൈക്കോടതിയെ സമീപിക്കുക.
അതേസമയം, സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഒരു സ്ത്രീ കൂടിയായ ആരോഗ്യ മന്ത്രിയുടെ വസതിയിൽ റീത്ത് വെച്ചുകൊണ്ടുള്ള പ്രതിഷേധം തികച്ചും തെറ്റായ രീതിയാണെന്നും സംസ്കാരശൂന്യമായ ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു.
സ്വകാര്യ ആശുപത്രികളിലും പിഴവുകൾ സംഭവിക്കാറില്ലേ എന്ന് ചോദിച്ച മന്ത്രി, സർക്കാർ ആശുപത്രികളിലെ വീഴ്ചകളെ മാത്രം പർവ്വതീകരിച്ച് കാണിച്ച് പൊതുസംവിധാനത്തെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. എവിടെ പിഴവുകൾ ഉണ്ടായാലും സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും, എന്നാൽ ബോധപൂർവ്വമായ അനാസ്ഥയെ മാത്രമേ കുറ്റകരമായി കാണുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും തസ്തികകൾ ഉണ്ടായത് ഈ സർക്കാരിന്റെ സമയത്താണ്. ഇനിയും ആവശ്യമെങ്കിൽ തസ്തികകൾ വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.








