ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; പ്രായപൂർത്തിയാകാത്ത കാമുകിയെ കൊന്ന് കിണറ്റിലിട്ട് യുവാവ്

ഗുജറാത്ത്: ഗര്‍ഭിണിയായതിന് പിന്നാലെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട കാമുകിയെ കൊന്ന് കിണറ്റില്‍ തള്ളിയ യുവാവും സുഹൃത്തും അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് ജില്ലയിലുണ്ടായ സംഭവത്തില്‍ മുഖ്യപ്രതി രാജേഷും സുഹൃത്ത് രാഹുലുമാണ് അറസ്റ്റിലായത്.ഒരു വര്‍ഷമായി പെണ്‍കുട്ടി രാജേഷുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. പ്രായപൂര്‍ത്തിയായ ശേഷം തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി രാജേഷിനോട് ആവശ്യപ്പെട്ടു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ സംഭവം പൊലീസിനോട് പറയുമെന്ന് രാജേഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.പെണ്‍കുട്ടിയുടെ ഭീഷണിക്ക് പിന്നാലെ രാജേഷ് സുഹൃത്ത് രാഹുലുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഒളിച്ചോടി വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി പെണ്‍കുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. രാജേഷിന്റെ വാക്ക് വിശ്വസിച്ചെത്തിയ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് തെളിവ് നശിപ്പിക്കാനായി പെണ്‍കുട്ടിയുടെ മൃതദേഹം കല്ലുകെട്ടി കിണറ്റില്‍ എറിഞ്ഞു.പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് രാജേഷുമായി അടുപ്പമുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോളാണ് രാജേഷ് കുറ്റം സമ്മതിച്ചത്. അഗ്നിരക്ഷാ സേനാംഗങ്ങളുടെ മണിക്കൂറുകളോളം നീണ്ട തിരച്ചിലിന് ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. പിന്നാലെ രാജേഷിനെയും കൂട്ടുപ്രതി രാഹുലിനെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.