ശബരിമല സ്വർണക്കൊള്ളക്കേസ്: ‘ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയം മാത്രം’; മൊഴി നൽകി അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയം മാത്രമെന്നും, സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും എസ്ഐടിക്ക് മൊഴി നൽകി അടൂർ പ്രകാശ് എംപി. പുറത്തുവന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ വിശദീകരണം അടൂർ പ്രകാശ് ആവർത്തിച്ചു. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കണോ എന്ന കാര്യത്തിൽ പ്രത്യേക അന്വേഷണസംഘം തീരുമാനം എടുക്കും.
ചോദ്യം ചെയ്യാനല്ല എസ്‌ഐടി വിളിപ്പിച്ചതെന്നും മൊഴി രേഖപ്പെടുത്താനാണ് എസ്‌ഐടി വിളിച്ചതെന്നുമായിരുന്നു അടൂർ പ്രകാശ് പറഞ്ഞിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് ബന്ധമെന്തെന്നായിരുന്നു എസ്‌ഐടി അന്വേഷിച്ചിരുന്നത്. 2019ൽ സോണിയ ഗാന്ധിയുമായി ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ച നടത്തുമ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു.അടൂർ പ്രകാശാണോ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. എന്നാൽ ആരോപണങ്ങളെല്ലാം അടൂർ‌ പ്രകാശ് നിഷേധിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധയെ കണ്ടത് നേരത്തെ അപ്പോയിന്റ്മെന്റ് എടുത്തിട്ടാണെന്നും അടൂർ പ്രകാശ് എസ്ഐടിക്ക് മൊഴി നൽകി.