Headlines

മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം; വൈദ്യ പരിശോധന ഫലം നിര്‍ണായകം

നടൻ മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകട കേസിൽ വൈദ്യ പരിശോധന ഫലം നിര്‍ണായകം.രാജുവിന്റെ വൈദ്യ പരിശോധന ഫലം 2 ദിവസത്തിനുള്ളിൽ പുറത്തുവരും. കൂടാതെ അപകടമുണ്ടായി 10 മണിക്കൂറിൽ അധികം കഴിഞ്ഞതിനാൽ കെമിക്കൽ അനാലിസിസ് അടക്കം നടത്താൻ പൊലീസ് ഒരുങ്ങുകയാണ്. വ്യാഴാഴ്ച രാത്രിയാണ് ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽ വെച്ച് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനത്തിൽ ബൈക്ക് ഇടിക്കുകയും രാജു വാഹനം നിർത്താതെ പോകുകയും ചെയ്തത്. തുടർന്ന് കേസെടുത്ത മ്യൂസിയം പൊലീസ് രാജുവിനെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ രാത്രി പത്തുമണിയോടെയാണ് വാഹനാപകടം ഉണ്ടാകുന്നത്. മണിയൻപിള്ള രാജു ഓടിച്ച വോൾവോ കാർ ഇടിച്ച് യുവാക്കൾക്ക് പരുക്കേൽക്കുകയായിരുന്നു. ബൈക്ക് യാത്രികർ നിലത്ത് വീണു കിടക്കുന്നത് കണ്ടിട്ടും മണിയൻപിള്ള രാജു കാർ നിർത്താതെ പോയി. കാറോടിച്ചത് മണിയൻപിള്ള രാജുവാണെന്നത് തുടക്കത്തിലെ തിരിച്ചറിഞ്ഞ പൊലീസും കേസ് എടുക്കാൻ തയ്യാറായില്ല. പിന്നീട് ഇന്നലെ രാവിലെയാണ് നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. വാഹനം നിർത്താതെ പോയത് ഭയന്നിട്ടാണെന്നാണ് മണിയൻപിള്ള രാജുവിന്റെ വിശദീകരണം.

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലും അമിത വേഗത്തിൽ എത്തിയ ബൈക്ക് കാറിൽ ഇടിക്കുന്നതും, യുവാക്കൾക്ക് പരുക്കേൽക്കുന്നതും, വോൾവോ കാർ നിർത്താതെ പോകുന്നതും വ്യക്തമാണ്. മുൻവശത്തെ ബമ്പർ മുഴുവനായും തകർന്ന വാഹനവും ഇന്നലെ രാവിലെയാണ് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് മണിക്കൂറുകൾ വൈകിയതും വിമർശനവിധേയമായി. തുടർന്നാണ് പൊലീസ് നടപടികളിൽ വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കാൻ നിർദേശം നൽകിയത്. കമ്മീഷണർ കെ കാർത്തിക് ഡിസിപിക്കാണ് ചുമതല നൽകിയത്. അതേസമയം, വാഹനം ഓടിച്ചത് മദ്യപിച്ച് ആണോ എന്ന് അറിയാൻ രാസ പരിശോധന ഫലം പുറത്തുവരേണ്ടിയിരിക്കുന്നു.