കൊവിഡിന് പിന്നാലെ സാൽമൊണല്ല, ഭീതിയിൽ അമേരിക്ക

കൊവിഡിന് പിന്നാലെ ഭീതി വിതച്ച് സാൽമൊണല്ല എന്നു പേരുള്ള അപൂർവ രോഗം യുഎസിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഉള്ളിയിൽ നിന്നാണ് സാൽമൊണല്ല അണുബാധ ഉണ്ടാകുന്നത്. യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിന് പേർ രോഗം ബാധിച്ചു ചികിത്സയിലാണ്.

മെക്സിക്കോയിലെ ചിഹുവാഹുവായിൽനിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണ് രോഗത്തിൻറെ ഉറവിടം കണ്ടെത്തിയത്.  സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ആണ് ഈ വിവരം പുറത്തു വിട്ടത്. രോഗ വ്യാപന സാഹചര്യമുള്ളതിനാൽ ലേബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ജനം ഉപേക്ഷിക്കണമെന്നു യുഎസ് അധികൃതർ നിർദേശിച്ചു.

ഇതുവരെ 652 പേർക്കു രോഗം ബാധിച്ചു. 129 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ​രോ​ഗികളുടെ എണ്ണം ഇനിയും കൂടാനുള്ള സാധ്യത കൂടുതലാണെന്ന്   സിഡിസി വ്യക്തമാക്കി. ഉള്ളി വച്ചിരുന്ന ഇടങ്ങളെല്ലാം അണുനാശിനി ഉപയോഗിച്ചു കഴുകണമെന്നും അധികൃതർ അറിയിച്ചു.

സാൽമണൊല്ല അണുബാധയുള്ള ഉള്ളി കഴിച്ചാൽ വയറിളക്കം, പനി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയവ വരും. ശരീരത്തിലെത്തിൽ എത്തി ആറു മണിക്കൂർ മുതൽ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാവുകയെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അറിയിച്ചു.