കോവിഡ് കേസുകൾ വീണ്ടും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ മാർഗങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക

പൊതുജനം ഒരിക്കൽ കൂടി അതീവ ജാഗ്രതയിലേക്ക് നീങ്ങണം- ഡി.എം.ഒ. കൽപ്പറ്റ:കോവിഡ് കേസുകൾ വീണ്ടും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ മാർഗങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടങ്ങളിലും മാസ്ക് ധരിക്കാതെ പങ്കെടുക്കരുത്. ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കണം. മറ്റുള്ളവരിൽനിന്ന് സാമൂഹ്യ അകലം പാലിക്കണം. ഇനിയൊരു ലോക് ഡൗണിലേക്ക് പോകാതിരിക്കാൻ എല്ലാവരും കനത്ത ജാഗ്രത പുലർത്തണം. പ്രായമായവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും ഇപ്പോഴും കോവിഡ് മാരകമാകുന്നുണ്ട്. രോഗ ലക്ഷണങ്ങൾ ഉള്ളവർ ടെസ്റ്റ് ചെയ്തു കോവിഡ് ആണോ എന്ന് സ്ഥിരീകരിക്കുകയും മറ്റുള്ളവർക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ഇലക്ഷൻ പ്രചാരണ ക്യാമ്പയിൻ കോവിഡ് വ്യാപനത്തിന് ഇടയാക്കരുത്. ഷോപ്പുകളിലും മാളുകളിലും ഹോട്ടലുകളിലും ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. ഉപഭോക്താക്കൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തുകയും ചെയ്യണം. വാക്സിൻ സ്വീകരിക്കാൻ  ബാക്കിയുള്ളവർ  നിർബന്ധമായും വാക്സിൻ എടുക്കണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ഡി.എം.ഒ പറഞ്ഞു.