വയനാട് വന്യജീവി സങ്കേതത്തിൽ നിന്നും 84 ഇനം തുമ്പികളെ കണ്ടെത്തി

ആനകളുടേയും കടുവകളുടേയും സ്വതന്ത്ര വിഹാരകേന്ദ്രമായ വയനാട് വന്യജീവി സങ്കേതം ചെറുജീവികളുടെ കൂടെ സ്വർഗീയ ആവാസവ്യവസ്ഥയെന്ന്   തെളിയിച്ച്  പുതിയ തുമ്പി പഠന റിപ്പോർട്ട്. വന്യ ജീവി സങ്കേത്തിൽ തുമ്പികളെ കുറിച്ച് നടത്തിയ പഠനത്തിൽ 84 ഇനം തുമ്പികളെ കണ്ടെത്തി. കേരള വനം വന്യജീവി വകുപ്പും വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. വന്യ ജീവി സങ്കേതത്തിൽ കാണാൻ സാധിച്ച 49 ഇനം കല്ലൻ തുമ്പികളിലും 35 ഇനം സൂചി തുമ്പികളിലും 15 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. തുമ്പികൾ ഒരു ജലജന്യ ഷഡ്പദം ആയതിനാലും തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാലും  ഇവയെ തടാകങ്ങൾ, കുളങ്ങൾ, കായലുകൾ, നീർച്ചാലുകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിലാണ് പൊതുവായി കണ്ടുവരുന്നത്. അതിനാൽ തന്നെ  വന്യ ജീവി സങ്കേതങ്ങളിലെ ജലാശയങ്ങളോട് ചേർന്നാണ് പഠനങ്ങൾ നടന്നത്. 2020 ആഗസ്റ്റ് മാസം മുതൽ നവംമ്പർ 2020 വരെ നാല് മാസം നീണ്ട പഠനത്തിൽ  33 കുളങ്ങളും 28 കാട്ടരുവികളും 12 ചതുപ്പുകളും സംഘം പഠനവിധേയമാക്കി.. തെക്ക് പടിഞ്ഞാറൻ കാലവർഷം കഴിഞ്ഞ് ജലാശയങ്ങളും ചതുപ്പുകളും സമൃദ്ധമായി നിറഞ്ഞിരിക്കുന്ന സമയമായതിനാൽ തന്നെ ഈ സമയങ്ങളിൽ തുമ്പികളെ ജലാശയങ്ങൾക്കരികിൽ  കൂടുതൽ കാണാൻ സാധിച്ചു എന്നും തുമ്പികളുടെ വൈവിധ്യം ഏറ്റവും കൂടുതൽ കണ്ടത് വനത്തിലെ കുളങ്ങളിലാണെങ്കിലും  പശ്ചിമഘട്ടത്തിൽ മാത്രം പ്രാദേശികമായി കാണുന്ന തുമ്പി ഇനങ്ങൾ കൂടുതൽ കണ്ടത് കാട്ടരുവികളിലാണെന്ന്  പഠനത്തിന് നേതൃത്വം നൽകിയ ഫേൺസ് സംഘടനയുടെ സെക്രട്ടറി കൂടിയായ മുനീർ തോൽപ്പെട്ടി പറഞ്ഞു.  കര്‍ണാടകത്തിലെ കുടക് പ്രദേശങ്ങളിലെ കാട്ടുചതുപ്പുകളിൽ മാത്രം കണ്ടുവന്നിരുന്നതും കേരളത്തിൽ ആദ്യമായി കണ്ടതുമായ  ചതുപ്പ്  വിരിച്ചിറകൻ (Indolestes pulcherrimus) എന്ന സൂചിത്തുമ്പി , ചെറുനീലി തുമ്പി (Amphiallagma parvum), പാണ്ടൻ കരിമുത്തൻ (Indothemis limbata), തുടങ്ങിയ നിരവധി അപൂർവ്വ തുമ്പികളുടെ സാന്നിധ്യം ശ്രദ്ധേയമാണെന്ന് പഠനത്തിന് സാങ്കേതിക സഹായങ്ങൾ നൽകിയ സൊസൈറ്റി ഫോർ ഒഡോനൈറ്റ്  സ്റ്റഡീസിലെ വിവേക് ചന്ദ്രൻ പറഞ്ഞു.  വയനാട് വന്യജീവിസങ്കേതത്തിൽ നടന്ന ഈ പ്രാഥമിക പഠനത്തിന്റെ ഫലങ്ങൾ ഇവിടുത്തെ ജലാശയങ്ങളുടെ ആര്യോഗ്യത്തെക്കുറിച്ച് ശുഭകരമായ സൂചനകളാണ് നല്കുന്നത് എന്നും വരും വർഷങ്ങളിൽ തുമ്പികളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനും വനം വകുപ്പ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും തുമ്പികളെക്കുറിച്ച് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും വനം വകുപ്പ് ഉദ്ദേശിക്കുന്നു എന്നും വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ  എസ്. നരേന്ദ്ര ബാബു IFS പറഞ്ഞു.