ഫാമുകളിൽ ഉത്പാദനം കുറഞ്ഞു; കോഴിയിറച്ചി വില കുതിക്കുന്നു

ഫാമുകളിൽ ഉത്പാദനം കുറഞ്ഞതോടെ കോഴിയിറച്ചി വില കുത്തനെ ഉയരുന്നു. ജില്ലയിലെ കടകളിൽ 200 മുതൽ 220 രൂപ വരെയാണ് ഒരു കിലോയ്ക്ക്‌ ഈടാക്കുന്നത്. ഒരുമാസം മുമ്പ് 130 രൂപയായിരുന്നു വില. ഒരുമാസത്തിനിടെ നൂറ് രൂപയോളം വർധിച്ചു. ഈസ്​റ്ററിനുശേഷം 30 മുതൽ മുതൽ 50 രൂപ വരെ കൂടി. നാടൻ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 300 രൂപയാണ് ഇപ്പോൾ വില. ചൂട്‌ വർധിച്ചത് ഫാമുകളിൽ കോഴിവളർച്ചയെ ബാധിക്കുന്നുണ്ട്. പകൽച്ചൂട് വർധിച്ചതോടെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവങ്ങളും ഉണ്ട്. 45 ദിവസം കൊണ്ട് 2.5 കിലോഗ്രാം തൂക്കത്തിൽ പൂർണവളർച്ചയിലെത്തേണ്ട കോഴികൾക്ക് ഇപ്പോൾ രണ്ടുകിലോഗ്രാം തൂക്കമേ വെക്കുന്നുള്ളൂവെന്ന് ഫാം ഉടമകൾ പറയുന്നു. ഫാമുകളിലെ വെള്ളം ലഭ്യതക്കുറവും വളർച്ച കുറയാൻ കാരണമായി. കോഴിത്തീറ്റയുടെ വില ഉയർന്നതും പ്രതികൂല ഘടകമാണ്​. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കോഴിവരവ് നിലച്ചതും വില കൂടാനുള്ള കാരണമായി. അതേസമയം, കോഴിയിറച്ചിക്ക് വില വർധിച്ചിട്ടും അതി​െൻറ ഗുണം കോഴി കർഷകർക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. കൃഷി നഷ്​ടത്തിലാണെന്ന് വലിയതോതിൽ ഫാം നടത്തുന്നവരും ചെറുകിട കർഷകരും പറയുന്നു. മൊത്തവിതരണക്കാരും ഇടനിലക്കാരും കച്ചവടക്കാരുമാണ് കൂടുതൽ ലാഭമുണ്ടാക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. കോഴിക്കുഞ്ഞുങ്ങളുടെ വിലയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളും പ്രതിസന്ധിയാണ്. ഉത്‌പാദനച്ചെലവ് കൂടി ഒരു കോഴി വളർച്ചയെത്തി രണ്ടുകിലോ തൂക്കം വയ്ക്കാൻ ശരാശരി 3.5 കിലോ തീറ്റ നൽകണം. ഇതിനായി 100 രൂപയോളം ചെലവാകും. പ്രതിരോധ കുത്തിവെപ്പ്, വെള്ളം, വൈദ്യുതി, അറക്കപ്പൊടി എന്നിവയും പണിക്കൂലിയും കണക്കാക്കുമ്പോൾ 95 രൂപയ്ക്ക് മുകളിൽ ഉത്‌പാദനച്ചെലവുണ്ട്. ചൂട്‌ വർധിക്കുന്നതോടെ 1000 കോഴിക്കുഞ്ഞുങ്ങളെ വളർത്താനാരംഭിച്ചാൽ 960ലധികം വിൽപനയ്ക്കായി ലഭിക്കില്ലെന്നും കർഷകർ പറയുന്നു. ഇടയ്ക്കിടെ എത്തുന്ന പക്ഷിപ്പനിയടക്കമുള്ളവയും ഉത്സവ സീസണുകളിലടക്കം കോഴിയിറച്ചി ഡിമാൻഡ്‌ കുറച്ച അനുഭവങ്ങളും കർഷകർക്കുണ്ട്​. കോഴിക്കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് കർഷകർ ആരോപിച്ചു. കുറഞ്ഞ വിലയിൽ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നൽകി കർഷകരിൽനിന്ന് വളർച്ചയെത്തിയ കോഴി നേരിട്ട് സംഭരിക്കുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്​തത്​. എന്നാൽ കൂടുതൽ പണം കർഷകർ ചെലവാക്കേണ്ടിവരുമെന്ന് പദ്ധതി നടത്തിപ്പുകാർ പറഞ്ഞതോടെ കർഷകർ പിൻമാറുന്ന സ്ഥിതിവന്നു.