ഭൂമിശാസ്ത്രപരമായ പ്രത്യേകത: വയനാടിന്റെ കിഴക്ക്, പടിഞ്ഞാറു ഭാഗങ്ങളില്‍ മഴയുടെ അളവില്‍ അന്തരം

ഭൂമിശാസ്ത്രപരമായ പ്രത്യേകത:
വയനാടിന്റെ കിഴക്ക്, പടിഞ്ഞാറു ഭാഗങ്ങളില്‍ മഴയുടെ അളവില്‍ അന്തരം
കല്‍പ്പറ്റ: വയനാടിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവില്‍ വലിയ അന്തരം. ജില്ലയുടെ പടിഞ്ഞാറുഭാഗത്തുള്ള ലക്കിടി, പടിഞ്ഞാറത്തറ, കുറിച്യര്‍മല, മേപ്പാടി, ചെമ്പ്രമല, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ വര്‍ഷം 4,000 മുതല്‍ 5,000 വരെ മില്ലി മീറ്റര്‍ മഴ ലഭിക്കുമ്പോള്‍ കിഴക്കുഭാഗത്തു ഡക്കാന്‍ പീഠഭൂമിയോടു ചേര്‍ന്നുകിടക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ശരാശരി 1,500 മില്ലി മീറ്റര്‍ മഴയാണ് പെയ്യുന്നത്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ അന്തരീക്ഷ റഡാര്‍ ഗവേഷണ നൂതന കേന്ദ്രവുമായി ചേര്‍ന്ന് വയനാട്ടിലെ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവിലെ വ്യത്യാസം സംബന്ധിച്ചു പഠനം നടത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രാദേശിക മഴ പ്രവചനം ആരംഭിക്കുന്നതിനായിരുന്നു പഠനം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് മഴയുടെ അളവിലെ അന്തരത്തിനു കാരണമെന്നു ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
വര്‍ഷങ്ങളായി മഴയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും കഴിഞ്ഞ മൂന്നു വര്‍ഷത്തെ അതിതീവ്ര മഴയും ജില്ലയില്‍ പ്രകൃതദുരന്തങ്ങള്‍ക്കു കാരണമായിരുന്നു. മെറ്റീരിയോളോജിക്കല്‍ വകുപ്പന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള മഴ പ്രവചനം വയനാട്ടില്‍ പലപ്പോഴും കൃത്യമാകാറില്ല. അതിതീവ്രമഴയുടെ പരിണിതഫലമാണ് വന്‍ ഉരുള്‍പൊട്ടലുകള്‍. മഴ പ്രവചനം ഒരുപരിധിവരെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവമൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകും. ഈ പശ്ചാത്തലത്തിനാണ് ഹ്യും സെന്റര്‍ പ്രവചനം ആരംഭിച്ചത്.
ജില്ലയെ 25 ചതുരശ്ര കിലോമീറ്റര്‍ വീതം വലിപ്പമുള്ള ഭാഗങ്ങളായി തിരിച്ചാണ് മഴ സാധ്യത പ്രവചിക്കുന്നത്. ആറു മാസത്തിലധികമായി തുടരുന്ന പ്രവചനം 80 ശതമാനത്തോളം ശരിയായിട്ടുണ്ട്. ഓരോ ദിവസവും അടുത്ത രണ്ടു ദിവസത്തെ മഴ സാധ്യതയാണ് പ്രവചിക്കുന്നത്. മേഘങ്ങളുടെ വിന്യാസം, അന്തരീക്ഷ ആര്‍ദ്രത, കാറ്റിന്റെ ഗതി, ജില്ലയുടെ ഭൗമശാസ്ത്ര പ്രത്യേകതകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് മഴ പ്രവചനം നടത്തുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി 100 ഇടങ്ങളില്‍ ഓരോ ദിവസവും ലഭിക്കുന്ന മഴയുടെ അളവും സെന്‍ര്‍ രേഖപ്പെടുത്തുന്നുണ്ട്. പ്രതിദിന മഴയളവ് ശേഖരണം അതിതീവ്ര മഴയുണ്ടാകുന്ന സമയത്തു ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കാണുന്നതിന് ഉതകും. ഈ മഴക്കാലത്തു ഓഗസ്റ്റ് എട്ട്, ഒമ്പത് തിയതികളിലുണ്ടായ അതിതീവ്ര മഴയും മുണ്ടക്കൈ ഭാഗത്തെ ഉരുള്‍പൊട്ടല്‍ സാധ്യതയും സംബന്ധിച്ചു സെന്റര്‍ ഒരു ദിവസം മുമ്പു മുന്നറിയിപ്പു നല്‍കിയിരുന്നു. 2020 ജൂണിലാണ് സെന്റര്‍ മഴ പ്രവചനം ആരംഭിച്ചത്.
ഓരോ ദിവസത്തെയും കൂടിയ അന്തരീക്ഷ ഊഷ്മാവും കുറഞ്ഞ അന്തരീക്ഷ ഊഷ്മാവും സെന്റര്‍ പ്രവചിക്കുന്നുണ്ട്. അര നൂറ്റാണ്ടിനിടെ ജില്ലയില്‍ നൈസര്‍ഗിക ഹരിതാവരണത്തില്‍ കുറവുണ്ടായ പ്രദേശങ്ങളിലാണ് അന്തരീക്ഷ ഊഷ്മാവ് കൂടുതല്‍. ജില്ലയിലെ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് സെന്റര്‍ നിലവില്‍ മഴ, അന്തരീക്ഷതാപം എന്നിവ സംബന്ധിച്ച വിവരം കൈമാറുന്നത്. രണ്ടു വര്‍ഷത്തിനകം ജില്ലയില്‍ എല്ലാവര്‍ക്കും വിവരം ലഭ്യമാക്കാനാണ് സെന്ററിന്റെ ശ്രമം. ജില്ലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു കൂടുതല്‍ മഴ ലഭിച്ചു. ജനുവരി മുതല്‍ ഏപ്രില്‍ വരെ പല സ്ഥലങ്ങളിലും 300 മില്ലി മീറ്ററിലധികം മഴ പെയ്തു. കല്‍പറ്റയ്ക്കടുത്തു മടക്കിമലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്-325 മില്ലി മീറ്റര്‍. മറ്റിടങ്ങളില്‍ പെയ്ത മഴ(മില്ലി മീറ്ററില്‍): മീനങ്ങാടി-303, ബത്തേരി-276.4, കൈനാട്ടി-227.33, കല്‍പറ്റ-215, മുട്ടില്‍-211.83, പനമരം-208.5, ചുണ്ടേല്‍-205, എടവക-177.29, പുല്‍പ്പള്ളി-154.72, കല്ലൂര്‍-143.3.
ഹ്യൂം സെന്ററിന്റെ മഴ പ്രവചന പരിപാടിയും മഴയളവ് രേഖപ്പെടുത്തലും ജില്ലയില്‍ ദുരന്ത നിവാരണ മേഖലയില്‍ ഏറെ ഗുണം ചെയ്യുമെന്നു പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.ടി. ശ്രീവത്സന്‍ അഭിപ്രായപ്പെട്ടു. ഒരു പഞ്ചായത്തില്‍ മഴ തകര്‍ത്തു പെയ്യുമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തില്‍ ചിലപ്പോള്‍ ഒട്ടും മഴയുണ്ടാവില്ല. അത്രയേറെ വ്യതിയാനം മഴയുടെ കാര്യത്തില്‍ ജില്ലയില്‍ ഉണ്ടാകുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിക്കാര്‍ക്കു വളരെ പ്രയോജനപ്പെടുന്നതാണ് മഴ പ്രവചനമെന്നു പൊഴുതനയിലെ കര്‍ഷകന്‍ ദിവാകരന്‍ പറഞ്ഞു.
പടം-റെയിന്‍ ചാര്‍ട്ട്———–
വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെ പെയ്ത വേനല്‍മഴയുടെ അളവ് വ്യക്തമാക്കുന്ന ചാര്‍ട്ട്.