പാമ്പുകടിയേറ്റ ആദിവാസി ബാലനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റി

വനത്തില്‍ വച്ച് പാമ്പുകടിയേറ്റ് ഡി എം വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പുൽപ്പള്ളി മരക്കടവ് കോളനിയിലെ ബിജു – തങ്കമ്മ ദമ്പതിമാരുടെ മകൻ അജിത് (13) നെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

ജൂൺ 2ന് വനത്തിൽ വച്ച് മൂർഖൻ പാമ്പിന്റെ കടിയേറ്റ അജിത്തിനെ ആദ്യം പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ഡോ. ഫാത്തിമ തസ്‌നീമിന്റെ നേതൃത്വത്തിൽ ഇന്റുബേഷൻ ചെയ്ത് ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ആന്റിവെനം നൽകി ഡി എം വിംസിലേക്ക് മാറ്റുകയായിരുന്നു.

പൂർണ നാഡീവ്യൂഹ തളർച്ചയോടു കൂടി പ്രവേശിക്കപെട്ട അജിത്തിനെ അത്യാഹിതം ,ശിശു രോഗം , മെഡിക്കൽ ഐ സി യു
വിഭാഗങ്ങളിലെ ഡോക്ടർമാരുടെ വിദഗ്‌ധ പരിചരണത്തോടു കൂടി തുടർന്നുള്ള 72 മണിക്കൂർ നിരീക്ഷിക്കുകയും അപകട നില
തരണം ചെയ്തെന്നു ഉറപ്പിക്കുകയും ചെയ്തു. വിഷ ബാധ മൂലമുള്ള നാഡിവ്യൂഹ തളർച്ചയും തുടർന്നു ഹൃദയത്തിന്റെ പ്രവർത്തന
ക്ഷമതയിൽ ഉണ്ടായ വ്യതിയാനങ്ങളും പരിഹരിച്ച് രണ്ട് ദിവസം കൂടി സൂക്ഷ്മ നിരീക്ഷണത്തിൽ വെച്ച ശേഷമാണ് വ്യാഴാഴ്ച്ച വാർഡിലേക്ക്
മാറ്റിയത്. ഹൃദ്രോഗ വിഭാഗം മേധാവി ഡോ.ചെറിയാൻ അക്കരപ്പറ്റി , ന്യൂറോളജിസ്റ്റ് ഡോ. പ്രതീഷ് ആനന്ദ് , നെഫ്രോളജിസ്റ്റ് ഡോ.ശ്രീജേഷ് ബാലകൃഷ്ണൻ
ശിശു രോഗ വിഭാഗത്തിലെ ഡോ. മനോജ് നാരായണൻ , ഡോ.ദാമോദരൻ ആലക്കോടൻ , ഡോ. അന്ന ജോസ് , മെഡിസിൻ വിഭാഗത്തിലെ ഡോ. വാസിഫ് മായൻ എം സി , ഡോ. ആഷിഖ് അലി എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് അജിത്തിന്റെ ചികിത്സക്ക് നേതൃത്വം നൽകി വരുന്നത്.കടിയേറ്റ ഭാഗത്തും, കണങ്കാലിനും ഉണ്ടായ വീക്കം ഗണ്യമായി കുറഞ്ഞെങ്കിലും പാദത്തിലെ തൊലിയിൽ ഉണ്ടായ വ്രണങ്ങൾ ചികിത്സക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.അത് കൊണ്ട് തന്നെ ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.