വയനാട്ടിലേക്കുള്ള തുരങ്ക പാത: നിര്‍മാണോദ്ഘാടനം ഇന്ന്

വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് നടക്കും.

 

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മ്മിക്കുന്നത്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയ കൊങ്കണ്‍ റയില്‍വേ കോര്‍പറേഷനെയാണ് തുരങ്ക പാതയുടെ നിര്‍മ്മാണ പ്രവൃത്തി ഏല്‍പ്പിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതല്‍ നിര്‍മ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ നിര്‍വഹിക്കും .

കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു നിന്നും നിര്‍ദിഷ്ട തുരങ്കപാത ആരംഭിച്ചു കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കും. തുരങ്കപാതയിലേക്ക് എത്തിച്ചേരാനായി കോഴിക്കോട് ജില്ലയില്‍ കുന്നമംഗലത്തു ദേശീയപാത 766 ല്‍ നിന്ന് വഴി മാറി നിലവിലുള്ള പൊതുമരാമത്തു വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും. സംസ്ഥാനത്തിന്റെ വികസന രംഗത്തെ പുതിയ ചുവടുവെപ്പാകും തുരങ്ക പാത.