സുൽത്താൻ ബത്തേരിയെ ചെങ്കടലാക്കി മാറ്റികൊണ്ടുള്ള പടുകൂറ്റൻ റോഡ് ഷോയോടെ ഇടതു മുന്നണിയുടെ പരസ്യപ്രചാരണം സമാപിച്ചു

സുൽത്താൻ ബത്തേരി : ബത്തേരി പട്ടണത്തെ അക്ഷരാർത്ഥത്തിൽ ചെങ്കടലാക്കി മാറ്റികൊണ്ടുള്ള പടുകൂറ്റൻ റോഡ്‌ഷോയോടെയാണ് ഇന്നലെ ഇടതുമുന്നണിയുടെ ബത്തേരി മണ്ഡലത്തിലെ പരസ്യ പ്രചരണം സമാപിച്ചത്. പ്രചാരണത്തിന്റെ എല്ലാ മേഖലയിലും ഇടതു മുന്നണി തന്നെയാണ് അജയ്യ ശക്തിയെന്ന് വിളിച്ചറിയിച്ചുകൊണ്ടായിരുന്നു ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ ബത്തേരിയിൽ നടന്നത്.
ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ബത്തേരി ചീരാൽ റോഡിൽ നിന്നാരംഭിച്ച റോഡ് ഷോ ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ സമാപിച്ചു. പർട്ടി ചിഹ്നം ആലേഖനം ചെയ്ത കൊടിതേരണങ്ങളുമേന്തി ആയിരങ്ങളാണ് ഉച്ചവെയിലിനെപോലും അവഗണിച്ച് പ്രകടനത്തിൽ പങ്കാളികളായത്. വാദ്യഘോഷങ്ങൾ, മുത്തുകുടകൾ തുടങ്ങിയവ റോഡ്‌ഷോക്ക് കൊഴുപ്പേകി. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി എം.എസ്.വിശ്വനാഥനൊപ്പം സി.പി.എം.പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട്, കേന്ദ്ര കമ്മറ്റി അംഗം പി.കെ. ശ്രീമതി ടീച്ചർ, സി.പി.എം.ജില്ലാ സെക്രട്ടറി പി.ഗഗാറിൻ എന്നിവരുമുണ്ടായിരുന്നു. റോഡ്‌ഷോയുടെ മുൻ നിരയിലായി എൽ.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ജെ.ദേവസ്യ, കൺവീനർ വി.വി.ബേബി, കെ.ശശാങ്കൻ, സുരേഷ്താളൂർ, പി.വാസുദേവൻ, ബേബി വർഗ്ഗീസ്, സി.കെ.സഹദേവൻ, നഗരസഭ ചെയർമാൻ ടി.കെ.രമേശ്, അഡ്വ.കെ.ഗീവർഗ്ഗീസ്, പി.ജി.സോമനാഥൻ, പി.ആർ.ജയപ്രകാശ്,അഷറഫ്, തുടങ്ങിയവർ നേതൃത്വം നൽകി.
കൊട്ടിക്കലാശം നിരോധിച്ചങ്കിലും കൊട്ടികലാശത്തെ കവച്ചുവെക്കും വിധമുളള റോഡ് ഷോയാണ് നടന്നത്. ഒരേസമയം ഒരു പാർട്ടിയുടെ റോഡ്‌ഷോ മാത്രമാണ് നടക്കുന്നത് എന്നതിനാൽ വളരെ അച്ചടക്കത്തോടെയാണ് റോഡ്‌ഷോ നടന്നത്. പോലീസ് അനുവദിച്ച റൂട്ടിലും സ്ഥലത്തും സമയത്തും മാത്രമാണ് റോഡ് ഷോ നടന്നത്. റോഡ്‌ഷോയുടെ സമാപനംകുറിച്ച് കൊണ്ട് പി.കെ.ശ്രീമതി ടിച്ചർ പ്രവർത്തകരെ ആഹ്വാനം ചെയ്തു. സ്ഥാനാർത്ഥി എം.എസ്.വിശ്വനാഥനും സംസാരിച്ചു.