തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത. കുഞ്ഞിന്റെ വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചതിന്റ പാടുകൾ കണ്ടെത്തി. കാൽ വിരലുകളുടെ അടിഭാഗം മുഴുവനായി പൊള്ളി അടർന്ന നിലയിലാണ്. കുട്ടിയെ മാരകമായി മർദ്ദിച്ചിരുന്നത് അമ്മയുടെ സാന്നിധ്യത്തിലാണ്. മർദനത്തിന് താൻ ദൃക്സാക്ഷി എന്ന് അമ്മയുടെ കുറ്റസമ്മതം നടത്തി. സ്വന്തം കുഞ്ഞായി നോക്കാം എന്ന ഉറപ്പ് നൽകിയാണ് അഷ്‌കർ കുഞ്ഞിന്റെ അമ്മയെ ഒപ്പം താമസിപ്പിച്ചിരുന്നത്.
കുഞ്ഞിന്റെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കേസിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്. രണ്ടാനച്ചന്റെയും അമ്മയുടെയും അറസ്റ്റ് പോലീസ് രാത്രിയോടെ രേഖപ്പെടുത്തി. മരിക്കുന്നതിന് മുൻപ് കുട്ടി മർദനത്തിന് ഇരയായെന്നും ആന്തരിക അവയവയത്തിന് വരെ പരുക്കേറ്റെന്നും പ്രാഥമിക പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. തലയിൽ പരുക്കേറ്റതിന് തുടർന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടർന്നാണ് ഒന്നര വയസുകാരൻ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഭക്ഷണം നൽകുന്നതിനിടെയ തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് കുട്ടിയെ കഴിഞ്ഞദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിക്കുന്നത്. പിന്നീട് കുട്ടി മരിക്കുകയും ചെയ്തിരുന്നു. മരണത്തിന് പിന്നാലെ രണ്ടാനച്ഛന്റെയും അമ്മയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടി ക്രൂരമായ മർദനമാണ് ഏറ്റതെന്ന് പരാതിയിൽ പറയുന്നുണ്ട്. തുടർന്ന് പൊലീസ് നടത്തിയ ഇൻക്വസ്റ്റിലാണ് കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയത്. പിന്നാലെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കേസെടുക്കുന്നത്.









