Headlines

പെരിയ ഇരട്ട കൊലക്കേസ്; ഒന്നാം പ്രതി എ പീതാംബരന് പരോൾ

കാസർഗോഡ് പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരന് പരോൾ. ഒരു മാസത്തേക്കാണ് പരോൾ. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന നിബന്ധനയിലാണ് പരോൾ. ഏഴാം പ്രതി അശ്വിനും പരോൾ അനുവദിച്ചിട്ടുണ്ട്. പരോൾ ലഭിച്ചതിന് പിന്നാലെ പീതാംബരൻ ജില്ലയിൽ എത്തി. രണ്ടാം പ്രതിയായ സജി സി. ജോർജിന് കഴിഞ്ഞദിവസം പരോൾ അനുവദിച്ചിരുന്നു.

പരോളിനായി നേരത്തെ ഹൈക്കോടതിയെ പീതാംബരൻ സമീപിച്ചിരുന്നു. കുടംബാം​ഗങ്ങൾക്ക് അസുഖമാണ് പരോൾ അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് പരോൾ അനുവദിച്ചിരിക്കുന്നത്. മറ്റ് പ്രതികൾക്കും പരോൾ നൽകാൻ നീക്കം നടക്കുന്നുണ്ടെന്ന് കോൺ​ഗ്രസ് ആരോപിച്ചു. 2019 ഫെബ്രുവരി 17 നാണ് പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെടുന്നത്.

വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാൽ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു.