പുനർജനി കേസിൽ മുഖ്യമന്ത്രി വി ഡി സതീശനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് നടപടി അസാധാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ തെളിവുകളും ഉണ്ടായിട്ടും ക്ലീൻ ചിറ്റ് നൽകി. വിദേശത്ത് പോയി ഫണ്ട് അഭ്യർത്ഥിക്കാൻ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. സഹായം തേടി വിദേശത്ത് പോകാൻ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് പോലും അന്ന് അനുമതി നൽകിയില്ലെന്ന് എംവി ഗോവിന്ദൻ ഓർമ്മിപ്പിച്ചു. വിഡി സതീശൻ ഫണ്ട് അഭ്യർഥിക്കുന്നതിന്റെ വിഡിയോയും എംവി ഗവിന്ദൻ പ്രദർശിപ്പിച്ചു.
സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കം കാട്ടി എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചെന്ന് വ്യക്തമാണെന്നും അനുമതി തേടിയിട്ടില്ലെന്നതും മനസിലായെന്ന് അദേഹം പറഞ്ഞു. കേസ് തേച്ചു മാച്ചു കളയാനാണ് ശ്രമം നടക്കുന്നതെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. കേസിൽ ക്ലീൻ ചിറ്റ് നൽകിയത് കേരളം ചർച്ച ചെയ്യണം. വഴിക്ക് വെച്ച് അന്വേഷണം പൂർത്തിയാക്കി ക്ലീൻ ചിറ്റ് നൽകുന്നത് തെറ്റ്. കേന്ദ്ര ഏജൻസി അന്വേഷിച്ചാലെ കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെടൂവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.വിദേശത്ത് നിന്ന് 22,500 പൗണ്ട് വിവിധ വ്യക്തികളിൽ നിന്നാണ് സമാഹരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. പണം വന്ന അക്കൗണ്ടിന്റെ കാര്യവും വിഡി സതീശൻ തന്നെ പറയുന്നുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇത്രയും ഗൗരവകരമായ വിഷയത്തിൽ ആഭ്യന്തര മന്ത്രി തന്നെ വാർത്തസമ്മേളനം വിളിച്ച് ക്ലിൻ ചിറ്റ് നൽകുകയാണ്. അഴിമതി ഇല്ലാതാക്കാൻ വിജിലൻസ് വിസിൽ ഉദ്ഘാടനം ചെയ്തിട്ട് മുഖ്യമന്ത്രിക്കെതിരെ അഴിമതി കേസിൽ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശന് എതിരായ പുനർജനി കേസ് വിജിലൻസ് അവസാനിപ്പിച്ചിരുന്നു. തെളിവില്ലെന്ന് കാണിച്ച് വിജിലൻസ് റിപ്പോർട്ട് നൽകിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയാണ് കേസ് അവസാനിപ്പിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേസെടുത്തത് രാഷ്ട്രീയ പ്രേരിതമെന്നും ആരോപണം.









