Headlines

തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യയിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. ഇരിങ്ങാലക്കുട കരുമാത്ര സ്വദേശി നൗഫൽ മാതാവ് റംലത്ത് എന്നിവരാണ് അറസ്റ്റിലായത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കും എതിരെ കേസെടുത്തിരിക്കുന്നത്. പീഡനം സ്ഥിരീകരിക്കുന്ന ഫസീലയുടെ വാട്സ്ആപ്പ് സന്ദേശം ലഭിച്ചു.

ഇരിങ്ങാലക്കുടയിലെ ഭര്‍തൃവീട്ടിലാണ് ഫസീല ജീവനൊടുക്കിയത്. ഭര്‍ത്താവിന്‍റെയും അമ്മയുടെയും പീഡനത്തില്‍ മനംനൊന്ത ഫസീല , സ്വന്തം മാതാവിന് അയച്ച വാട്സാപ്പ് സന്ദേശങ്ങളാണ് പുറത്തുവന്നത്. ‘ഉമ്മാ, ഞാന്‍ മരിക്കുകയാണ്,ഇല്ലെങ്കില്‍ അവരെന്നെ കൊല്ലുമെന്നാണ് ഫസീല അയച്ച സന്ദേശത്തില്‍ പറയുന്നത്.

ഗര്‍ഭിണിയെന്ന് അറിഞ്ഞിട്ടും വയറ്റില്‍ ചവിട്ടിയെന്നും ഫസീല തന്‍റെ ഉമ്മയ്ക്ക് അയച്ച സന്ദേശത്തിലുണ്ട്. താന്‍ മരിക്കാന്‍ പോകുകയാണെന്നും മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യരുതെന്നും അത് മാത്രമാണ് തന്‍റെ അപേക്ഷയെന്നും ഫസീല രാവിലെ 6.49 ന് അയച്ച വാട്സാപ്പ് മെസേജില്‍ പറയുന്നു. രാവിലെ ഏഴുമണിക്കാണ് ഫസീലയെ അവസാനമായി ഓണ്‍ലൈനില്‍ കണ്ടത്. ഫസീല രണ്ടാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ഇന്നലെയാണ്. ഇതിന് പിന്നാലെയാണ് കഠിനമായ പീഡനം.