Headlines

ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹെല്‍ത്ത് കമ്മീഷനുമായി യുഡിഎഫ്

ഹെല്‍ത്ത് കമ്മീഷനുമായി യുഡിഎഫ്. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് യുഡിഎഫിന്റെ ഹെല്‍ത്ത് കമ്മീഷന്‍. ഡോ. എസ്. എസ് ലാലാണ് സമിതിയുടെ അധ്യക്ഷന്‍. അഞ്ചംഗ കമ്മീഷനെയാണ് നിയോഗിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ പ്രഥമ റിപ്പോര്‍ട്ടും ആറ് മാസത്തിനുള്ളില്‍ സമ്പൂര്‍ണ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഭരണപരാജയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള സങ്കീര്‍ണവും ഗുരുതരവുമായ പ്രശ്നങ്ങള്‍ പഠിക്കാനും ദീര്‍ഘകാല വീക്ഷണത്തോടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമാണ് ഇത്തരമൊരു ഹെല്‍ത്ത് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താകുറിപ്പില്‍ വ്യക്കമാക്കി. അഞ്ച് ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങളിലെ പൊതുജനാരോഗ്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ആഗോള ആരോഗ്യ വിദഗ്ധനായ ഡോ: എസ്.എസ് ലാലാണ് സമിതി അധ്യക്ഷനെന്നും പറയുന്നു.

ലോകാരോഗ്യ സംഘടനയുള്‍പ്പെടെ വിവിധ യു.എന്‍ പ്രസ്ഥാനങ്ങളിലും സമാന അന്തര്‍ദേശീയ പ്രസ്ഥാനങ്ങളിലും ഉന്നത നേതൃസ്ഥാനങ്ങള്‍ വഹിച്ച ഡോ: ലാല്‍ ആഗോള ആരോഗ്യ പ്രസ്ഥാനത്തിന്റെ ഏഷ്യാ-പസഫിക് ഡയറക്ടറും, പൊതുജനാരോഗ്യ പ്രൊഫസറും യു.എന്‍. കണ്‍സല്‍ട്ടന്റുമാണ്.

ഡോ. ലാല്‍ ഉള്‍പ്പെടെ അഞ്ചംഗ കമ്മിഷനെയാണ് യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ പ്രഥമ റിപ്പോര്‍ട്ടും ആറ് മാസത്തിനുള്ളില്‍ സമ്പൂര്‍ണ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. പൊതുജനങ്ങളെയും സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരെയും സര്‍ക്കാരിതര ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ വിദഗ്ധരെരെയും ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലെ വിദഗ്ധരെയും നേരില്‍ കണ്ട് വിശദമായ തെളിവ് ശേഖരണം നടത്തിയായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുക.

യുഡിഎഫ് നിര്‍ദ്ദേശിക്കാന്‍ പദ്ധതിയിടുന്ന ബദല്‍ ആരോഗ്യനയത്തിന് മുന്നോടിയായിരിക്കും ഈ കമ്മിഷന്‍ റിപ്പോര്‍ട്ട്. യു.ഡി.എഫ് ആരോഗ്യ രംഗത്ത് രൂപീകരിക്കുന്ന കേരള ഹെല്‍ത്ത് വിഷന്‍ 2050- ന് അടിസ്ഥാന ശില പാകുന്നതിന് ഈ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉപയോഗിക്കും.