കേരള കാർഷിക സർവകലാശാലയിലെ ദേശിയ വിദ്യാഭ്യാസ നയം നടപ്പാക്കിയെന്ന് തെളിയിക്കുന്ന രേഖകൾ . കുട്ടികൾക്ക് നൽകുന്ന ഓറിയന്റേഷൻ പ്രോഗ്രാമിന്റെ പേര് മുതൽ അക്കാദമിക വിഷയങ്ങളിൽ വരെ കേന്ദ്ര ഇടപെടൽ വ്യക്തമാക്കുന്നതാണ് രേഖ. ദീക്ഷാരംഭം എന്ന പേരിലാണ് പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ നൽകുന്നത്. ദീക്ഷാരംഭം എന്ന പേര് സ്വീകരിക്കുന്നതിനെതിരെ ബോർഡ് ഓഫ് സ്റ്റഡീസിൽ എതിർപ്പ് ഉയർന്നിരുന്നു.
എതിർപ്പു മറികടന്ന് കേന്ദ്രം നൽകിയ പേര് കൃഷിവകുപ്പിന് കീഴിലുള്ള സർവ്വകലാശാല നടപ്പാക്കി. പരമ്പരാഗത മൂല്യങ്ങളിൽ ഊന്നിയുള്ള പഠനമാകണം നടത്തേണ്ടതെന്നും സിലബസ്സിൽ നിർദ്ദേശമുണ്ട്. ICAR റാങ്കിംഗ് വേണ്ട എന്ന നിലപാടിൽ എൻഇപി നടപ്പാക്കാതെ തമിഴ്നാട് മാറിനിൽക്കുമ്പോഴാണ് കേരളത്തിലെ കാർഷിക സർവകലാശാലയിൽ നയം നടപ്പാക്കിയത്.
പിഎം ശ്രീ പദ്ധതിയിലെ എതിർപ്പ് തുടരുന്നതിനിടെ സിപിഐ ഭരിക്കുന്ന കൃഷിവകുപ്പിന് കീഴിലെ കാർഷിക സവകലാശാല ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിയമനം നടത്തുകയും ചെയ്തു. പ്രവർത്തിപരിചയം കണക്കാക്കി അധ്യാപക നിയമനം നടത്തുന്ന പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന പദവിയിലാണ് കഴിഞ്ഞ വർഷം നിയമനം നടത്തിയത്.
വിദ്യാഭ്യാസ യോഗ്യത മാനദണ്ഡം ആക്കാതെ നാല് വർഷത്തെ കരാർ വ്യവസ്ഥയിലെ പ്രൊഫസർ ഓഫ് പ്രാക്ടീസ് നിയമനത്തിനാണ് 2023 ജൂണിൽ നോട്ടിഫിക്കേഷൻ ഇറക്കിയത്. ഇന്റർവ്യു പൂർത്തിയാക്കി 2024 ഫെബ്രുവരിയിൽ നിയമനവും നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പോലും ഇതുവരെ എൻഇപി നടപ്പാക്കത്ത സാഹചര്യത്തിലാണ് കാർഷിക സർവ്വകലാശാല ഇത്തരമൊരു നീക്കം നടത്തിയത്.
ചെറുവയൽ രാമനെയാണ് പ്രൊഫസർ ഓഫ് പ്രാക്ടീസ് ആയി നിയമിച്ചത്. പ്രൊഫസർ ഓഫ് പ്രാക്ടീസ് നിയമനത്തിലെ എതിർപ്പ് ഒഴിവാക്കുന്നതിനാണ് ചെറുവയൽ രാമനെ നിയമിച്ചതെന്ന് സിപിഐഎം അനുകൂല ജീവനക്കാർ പറഞ്ഞു. പൊതു സ്വീകാര്യനായ ചെറുവയൽ രാമനെ നിയമിച്ചതിലൂടെ എൻ ഇ പി കാർഷിക സർവകലാശാലയിലേക്ക് ഒളിച്ചുകടത്തിയെന്നാണ് ആരോപണം. വെള്ളായണി, തൃശ്ശൂർ, പടനക്കാട്, അമ്പലവയൽ, കുമരകം എന്നിങ്ങനെ 5 ക്യാമ്പസുകൾ ആണ് കാർഷിക സർവകലാശാലയുടെ കീഴിലുള്ളത്. എൻഇപി പ്രകാരം രണ്ടാമത്തെ ബാച്ചിന്റെ പഠനം ഇന്ന് ആരംഭിക്കും.






