പിഎം ശ്രീ; ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം; ‘ആത്മഹത്യാപരം’; കെ സുരേന്ദ്രന്‍

പിഎം ശ്രീയില്‍ സിപിഐഎം വഴങ്ങുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആത്മഹത്യാപരമായ തീരുമാനമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച ശേഷം സ്വന്ചതം മന്ത്രിസഭയിലെ ഒരു ഘടകകക്ഷിയായിട്ടുള്ള ഒരു പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുന്നു എന്ന് പറയുന്നത് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്. എല്ലാകാര്യങ്ങളിലും ഉറച്ച നിലപാടുള്ള സര്‍ക്കാരാണ്, എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് പോകുന്ന സര്‍ക്കാരാണ് എന്ന് പ്രഖ്യാപിച്ച പിണറായി വിജയന്‍ ഗവണ്‍മെന്റിനുള്ള തിരിച്ചടിയാണിത്. പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് സിപിഐഎമ്മിന് കാര്യങ്ങള്‍ ബോധ്യമായി എന്നാണ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്.

എന്‍ഇപിയെ സംബന്ധിച്ച് ഞാന്‍ പഠിച്ചു. ഇതില്‍ അപാകതയൊന്നുമില്ല. ഇതിനകത്ത് തെറ്റിദ്ധാരണാജനകമായിട്ടുള്ള ഒരു കാര്യവുമില്ല. കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ മുന്നോട്ട് നയിക്കാന്‍ പറ്റുന്ന ഒരു പദ്ധതിയാണെന്ന് മനസ്സിലാക്കിയിട്ടാണ് സര്‍ക്കാര്‍ അതില്‍ ഒപ്പുവച്ചിരിക്കുന്നത്. മാത്രമല്ല, 2024ല്‍ തന്നെ സര്‍ക്കാര്‍ കൃത്യമായിട്ട് സമ്മതപത്രം നേരത്തെ അറിയിച്ചതാണ്. പിഎം ശ്രീയുടെയും എന്‍ഇപിയുടെയും ഭാഗമായിട്ടുള്ള നിരവധി പദ്ധതികള്‍ ഇതിനോടകം കേരളത്തില്‍ നടപ്പാക്കുന്നുമുണ്ട്. അപ്പോള്‍, ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ്- അദ്ദേഹം പറഞ്ഞു.

അങ്ങനെ എളുപ്പത്തില്‍ സര്‍ക്കാരിന് പിന്മാറാന്‍ സാധിക്കുമോ എന്നുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎംസിയുടെ എംഒയുവില്‍ പറയുന്നത് കേന്ദ്ര സര്‍ക്കാരിന് വേണമെങ്കില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ പിന്മാറാം. പക്ഷേ സംസ്ഥാന സര്‍ക്കാരിന് പിന്മാറാനുള്ള ഒരു ഓപ്ഷന്‍ ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല – അദ്ദേഹം വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം സിപിഐയും അംഗീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഒരു മണിക്ക് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടാകുമെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തില്‍ സിപിഐ പങ്കെടുത്തേക്കും. 3.30ന് ആണ് മന്ത്രിസഭാ യോഗം. സിപിഐ നേതാക്കളുടെ അനൗപചാരികമായ യോഗത്തിലാണ് തീരുമാനം.

സിപിഐ നിലപാട് കടുപ്പിച്ചതോടെയാണ് സിപിഐഎം ഉപാധി അംഗീകരിച്ചത്. ധാരണാപത്രം മരവിപ്പിക്കുന്നു എന്ന് കാട്ടി കേന്ദ്രത്തിന് കത്ത് നല്‍കാനാണ് തീരുമാനം. കത്തിന്റെ കരട് എം എ ബേബി, ഡി രാജയ്ക്ക് കൈമാറി.