തത്തയെ കൂട്ടിലിട്ട് വളര്‍ത്തി, കോഴിക്കോട് വീട്ടുടമസ്ഥനെതിരെ കേസെടുത്തു

തത്തയെ കൂട്ടിലടച്ച് വളർത്തിയതിന് കേസെടുത്തു. കോഴിക്കോട് നരിക്കുനി ഭാഗത്തുള്ള വയലിൽ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ നിന്നാണ് കൂട്ടിലടച്ചു വളർത്തുകയായിരുന്ന തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.

തത്തയെ കസ്റ്റഡിയിലെടുത്തു ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെടുന്ന തത്തയെ അരുമ ജീവിയാക്കി വളര്‍ത്തുന്നത് കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വര്‍ഷം വരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തത്തയെ വളര്‍ത്തുന്നത്. ഇതിന് പുറമേ പിഴ ശിക്ഷയും ലഭിക്കാം. നിരവധിപ്പേരാണ് തത്തയെ അരുമജീവിയാക്കി വളര്‍ത്തുന്നത്.

മൃഗങ്ങളുടെ തോല്‍, പല്ല്, കൊമ്പ്, എല്ല്, തോടുകള്‍, രോമങ്ങള്‍, മുടി, തൂവലുകള്‍, നഖം, കൂട്, മുട്ട എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 44 അനുസരിച്ചാണ് ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാവുന്നത്. ലൈസന്‍സില്ലാതെ ഇത്തരം വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.