അസമിൽ മഴക്കെടുതി രൂക്ഷം. 22,000 ത്തിലധികം ആളുകളെ മഴക്കെടുതി ബാധിച്ചു. 96 ഗ്രാമങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്. ആറു ജില്ലകളെ മഴക്കെടുതി ബാധിച്ചു. അസമിലെ ധേമാജി ജില്ലയിൽ റെയിൽവേയിൽ പാലത്തിൻറെ ഭാഗം തകർന്നുവീണു. ഇത് പ്രദേശത്തെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചു . ധേമാജി, നൽബാരി, ദിബ്രു ഗഡ്, ചിരാഗ് ലഖിംപൂർ, കൊക്രാജാർ ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചത്.
പ്രശ്നബാധിത മേഖലകളിൽനിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു.സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പ്രതികരിച്ചു.
ധേമാജി ജില്ലയാണ് ഏറ്റവും കൂടുതൽ ദുരിതമുണ്ടായത്. നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഏകദേശം 15,483 പേരെ ഇത് ബാധിച്ചു. ഏകദേശം 1,690 ഹെക്ടർ വിളകൾ മഴക്കെടുതിയിൽ നശിച്ചു. തുടർച്ചയായ മഴയെത്തുടർന്ന് ബ്രഹ്മപുത്ര നദിയും അതിന്റെ പോഷകനദികളും കരകവിഞ്ഞൊഴുകുകയാണ്. ശിവസാഗർ ജില്ലയിലെ നംഗ്ലമുരഘട്ടിൽ ദിസാങ് നദി അപകടനിലയ്ക്ക് മുകളിൽ ഒഴുകുന്നു.
അതേസമയം, മഴക്കെടുതിയിൽ അരുണാചൽ പ്രദേശിൽ മരണം മൂന്നായി. ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാൾ കൂടി മരിച്ചതായി സ്ഥിരീകരിച്ചു.കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി ജില്ലകൾ ഒറ്റപ്പെട്ടു. മഴക്കെടുതിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.







