ഭരണഘടന സംബന്ധിച്ച മുന്‍ നിലപാടില്‍ ആര്‍എസ്എസിന് മാറ്റമുണ്ടായി; രാഹുലിന്റെ പരാമര്‍ശം തള്ളി ശശി തരൂര്‍

ഭരണഘടനയ്ക്ക് പകരം ആര്‍എസ്എസ് മനുസ്മൃതി ആഗ്രഹിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി ഡോ.ശശി തരൂര്‍ എംപി. ഭരണഘടന സംബന്ധിച്ച മുന്‍ നിലപാടില്‍ നിന്നും ആര്‍എസ്എസിന് മാറ്റം ഉണ്ടായെന്നാണ് താന്‍ കരുതുന്നതെന്നും തരൂര്‍ പറഞ്ഞു. മോദി സ്തുതി വിവാദത്തിന് പിന്നാലെയാണ് ഭരണഘടന വിഷയത്തിലും തരൂര്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. ശശി തരൂരിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശത്തെ തള്ളിയാണ് തരൂര്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കിയത്. ഭരണഘടനയോടുള്ള ആര്‍എസ്എസിന്റെ മുന്‍ നിലപാടില്‍ മാറ്റം ഉണ്ടായെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു തരൂരിന്റെ വാദം. എന്നാല്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ചരിത്രപരമായി ശരിയാണെന്നും ഇക്കാര്യത്തില്‍ ഇനി നിലപാട് വ്യക്തമാക്കേണ്ടത് ആര്‍എസ്എസ് തന്നെയാണെന്നും തരൂര്‍ പറഞ്ഞു. ശശി തരൂരിനെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് താന്‍ സ്വീകരിച്ചതെന്നും തരൂരിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ള തരൂരിന്റെ പരാമര്‍ശങ്ങളില്‍ നടപടിയെടുക്കണമെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യത്തിനു പിന്നാലെയാണ് ആര്‍എസ്എസിനെ ന്യായീകരിച്ച് തരൂരിന്റെ പുതിയ നീക്കം.