Headlines

മതിയായ ഡോക്ടർമാരില്ല, ശസ്ത്രക്രിയകൾ മുടങ്ങുന്നു; കോട്ടയം മെഡിക്കൽ കോളജിലും പ്രതിസന്ധി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണക്ഷാമം ചൂണ്ടിക്കാട്ടിയുള്ള യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ഹസന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്നലെ കേരളം ചർച്ച ചെയ്തത്. ഉപകരണങ്ങൾ ഇല്ലാത്തത് ഗുരുതര പ്രതിസന്ധിയെന്നും, പ്രശ്നം പരിഹരിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു എന്നുമായിരുന്നു പോസ്റ്റ്. ആരോഗ്യവകുപ്പിനെ വെട്ടിലാക്കിയുള്ള ഈ കുറിപ്പിന് പിന്നാലെ ആരോപണം ആരോഗ്യ വകുപ്പ് തള്ളി. ക്ഷാമമില്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് യാഥാർത്ഥ്യം വിശദീകരിക്കുകയാണ് ഡോ. ഹാരിസ് ഹസൻ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജിലും ഇതേ സാഹചര്യം തന്നെയാണ് നിലനിൽക്കുന്നത്

ആരോഗ്യമേഖലയിൽ കേരളം മുന്നിലാണെന്ന് നാം ആവർത്തിക്കുമ്പോഴും ആരോഗ്യമേഖലയുടെ നട്ടെല്ലായ മെഡിക്കൽ കോളജിലെ പ്രതിസന്ധി സാധാരണക്കാരര നിരവധി രോഗികളെയാണ് ബാധിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ മതിയായ ഡോക്ടേഴ്സ് ഇല്ലാത്തതിനാൽ ന്യൂറോ വിഭാഗത്തിൽ ഉൾപ്പെടെ ശസ്ത്രക്രിയ മുടങ്ങുകയാണ്. ന്യൂറോ, കാർഡിയോളജി, മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ മതിയായ ഡോക്ടർമാർ കോട്ടയം മെഡിക്കൽ കോളജിൽ ഇല്ല. ശസ്ത്രക്രിയകൾക്ക് കാലതാമസം വരുന്ന അവസ്ഥയും ഇവിടെയുണ്ട്. മധ്യ കേരളത്തിലെ പ്രധാനപ്പെട്ട മെഡിക്കൽ കോളജുകളിൽ ഒന്നാണ് കോട്ടയത്തേത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നടക്കം ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടി കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തുന്നത്.

കിടത്തി ചികിത്സയ്ക്ക് ആവശ്യമായ കിടക്കകൾ പോലും ഇവിടെ പലപ്പോഴായും ഉണ്ടാകാറില്ല. അതോടൊപ്പം തന്നെ മരുന്നുകളുടെ ക്ഷാമം മൂലം പലപ്പോഴും രോഗികളിൽ പലരും പുറത്തു നിന്നാണ് മരുന്നുകൾ അമിതമായ വിലകൊടുത്തു വാങ്ങുന്നത്. പരിമിതികൾ ഏറെയാണ് കോട്ടയം മെഡിക്കൽ കോളജിനുള്ളത്.

അതേസമയം, ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലില്‍ ആരോഗ്യവകുപ്പ് ഉടന്‍ അന്വേഷണം പ്രഖ്യാപിക്കും. അന്വേഷണത്തിന് നാലംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലും കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടും സമിതിയിൽ ഉണ്ടാകും. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകള്‍ പരിശോധിക്കും. അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലവും പരിശോധിക്കും.