Headlines

ആലുവയില്‍ കുഞ്ഞിനെ പീഡനത്തിനിരയാക്കിയ കേസ്: പ്രതി ക്രിസ്റ്റല്‍ രാജിന് ഇരട്ട ജീവപര്യന്തം; മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്

 

എറണാകുളം ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ എടുത്തുകൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതി ക്രിസ്റ്റല്‍ രാജിന് ഇരട്ട ജീവപര്യന്തം. മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ് അനുഭവിക്കണം. 2023 സെപ്റ്റംബര്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ പെരുമ്പാവൂര്‍ അതിവേഗ കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. (aluva child rape case double life imprisonment for culprit)ആലുവ എടപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തുറന്നിട്ട ജനലിലൂടെ കൈയിട്ട് വാതില്‍ തുറന്ന് കുഞ്ഞിനെ എടുത്തുകൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു. സമീപത്തുള്ള പാടത്ത് വച്ചാണ് പീഡനം നടന്നത്. കുഞ്ഞിനെ കാണാനില്ലാത്തത് ശ്രദ്ധിച്ച് മാതാവ് അലറി വിളിക്കുകയും അയല്‍വാസികള്‍ ഉണരുകയും തിരച്ചില്‍ നടത്തുകയും ചെയ്തപ്പോഴാണ് പാടത്ത് നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.പ്രതി കുട്ടിയെ പീഡിപ്പിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ശേഷമാണെന്ന് ഉള്‍പ്പെടെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയാണ് പ്രതിയായ ക്രിസ്റ്റല്‍ രാജ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുകൊണ്ടാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പ്രതി ക്രിസ്റ്റല്‍രാജ് ഒറ്റയ്ക്കാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ മറ്റു പ്രതികള്‍ ഇല്ല. ഇയാള്‍ക്കെതിരെ മോഷണക്കേസുകള്‍ ഉള്‍പ്പെടെയുണ്ട്.