Headlines

‘കെ സുരേഷ് കുറുപ്പിന്റേത് ഭാവനാ സൃഷ്ടി’; ഡി.കെ മുരളി എംഎൽഎ

കെ സുരേഷ് കുറുപ്പിന്റെ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം തള്ളി സമ്മേളന പ്രതിനിധികൾ. സുരേഷ് കുറുപ്പിന്റേത് ഭാവനാ സൃഷ്ടിയാണെന്ന് ഡി.കെ മുരളി എംഎൽഎ. ആലപ്പുഴയിൽ സമ്മേളനത്തിൽ പങ്കെടുത്ത ആളാണ് താനും. ഒരു വാസ്തവവും ഇല്ലാത്ത കാര്യമാണ് ഇപ്പോൾ സുരേഷ് കുറുപ്പ് പറഞ്ഞിരിക്കുന്നത് . സമ്മേളനത്തിൽ വി എസിനെ കുറിച്ച് ഒരു പരാമർശവും ഉണ്ടായിട്ടില്ല. സമ്മേളനത്തിൽ വിമർശനവും സ്വയം വിമർശനവും ഉണ്ടാകും എന്നാൽ ഇങ്ങനെ ഒരു പരാമർശം ആരും നടത്തിയിട്ടില്ലെന്ന് ഡി കെ മുരളി പറഞ്ഞു.

എം സ്വരാജ് പറഞ്ഞു എന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞിരുന്നത്. വ്യക്തി അധിക്ഷേപമുള്ള ഒരു ചർച്ചയും സമ്മേളനത്തിനിടെ വരാറില്ല. സുരേഷ് എന്ത് സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നേരത്തെ ഇത്തരം വ്യാജ പ്രചരണങ്ങൾ നടന്നിരുന്നു. ഇപ്പോൾ വിമർശനം ഉയർത്തി കൊണ്ടുവരുന്നത് ദൗർഭാഗ്യകരംമാണെന്ന് ചിന്താ ജെറോം ട്വന്റി ഫോറിനോട് പറഞ്ഞു. പൂർണ്ണമായും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, ക്യാപിറ്റൽ പണിഷ്മെന്റ് എന്ന വാക്ക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അത്തരത്തിലുള്ള പരാമർശം ഉയർന്ന് വന്നിട്ടില്ലെന്നും ചിന്താ ജെറോം പറഞ്ഞു.
പിരപ്പൻകോട് മുരളിക്ക് പിന്നാലെ ആയിരുന്നു ക്യാപിറ്റൽ പണിഷ്മെന്റിൽ വെളിപ്പെടുത്തലുമായി സിപിഐഎം നേതാവ് കെ സുരേഷ് കുറുപ്പ് രംഗത്തെത്തിയത്. മാതൃഭൂമി വാരന്തപ്പതിപ്പിലെഴുതിയ ലേഖനത്തിലായിരുന്നു തുറന്നുപറച്ചിൽ.

ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ, വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞെന്നാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ. ഇതിനുശേഷമാണ് വി എസ് സമ്മേളനത്തിൽ നിന്നും മടങ്ങിയത്. ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന പരാമർശത്തിന് പിന്നാലെ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്ന് സുരേഷ് കുറുപ്പ് ലേഖനത്തിൽ പറയുന്നു. ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തനായ നേതാവായിരുന്നു സുരേഷ് കുറുപ്പ്. വി എസ് അച്യുതാനന്ദന്റെ മരണശേഷം പാർട്ടിയെ പ്രതിരോധത്തിലാക്കി ഉയർന്ന ആക്ഷേപങ്ങളിൽ ഒന്നായിരുന്നു വിഎസിന് ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം.