Headlines

തൃശൂരിൽ കെട്ടിടം തകർന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

തൃശൂരിൽ കെട്ടിടം തകർന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. സംഭവത്തെക്കുറിച്ച് വിവിധ വകുപ്പുകൾ അന്വേഷിയ്ക്കും. ഏകോപനത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ നിയോഗിച്ചതായും കളക്ടർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

അതിഥി തൊഴിലാളികൾ താമസിക്കുന്ന മറ്റ് ബിൾഡിംഗുകളും സുരക്ഷിതമല്ലാത്ത ലേബർ ക്യാമ്പുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി പോലീസ്, കൊടകര പഞ്ചായത്ത്, തൊഴിൽ വകുപ്പ് എന്നിവരെ നിയോഗിച്ചു. കെട്ടിടം തകർന്ന് മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും. വിമാനമാർഗ്ഗം നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾക്കൊപ്പം ബന്ധുവിനും സുഹൃത്തുക്കളും പോകുന്നതിനുള്ള യാത്ര സൗകര്യങ്ങളും ഒരുക്കും.

കൊടകര പഞ്ചായത്തിന് സമീപത്തെ കാലപ്പഴക്കം ചെന്ന ഇരുനില കെട്ടിടമാണ് രാവിലെ ആറുമണിയോടെ തകർന്നുവീണത്. സംഭവ സമയത്ത് കെട്ടിടത്തിൽ 17 അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നു. കെട്ടിടം വീഴുന്ന ശബ്ദം കേട്ട് 14 പേർ പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പശ്ചിമ ബംഗാൾ മാൾഡ സ്വദേശികളായ റാബുൾ ഇസ്ലാം, അബ്ദുൾ ആലിഫ്, റാബുൾ മാനാൻ എന്നിവരാണ് മരിച്ചത്. ജെസിബികൾ എത്തിച്ച്, ഏറെ ശ്രമകരമായ നടത്തിയ ദൗത്യത്തിനൊടുവിൽ മൂന്ന് പേരെയും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും, തകർന്ന കെട്ടിടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.