എറണാകുളം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മലയാറ്റൂർ – നീലിശ്വരം പഞ്ചായത്തിലെ ഫാമുകളിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മലയാറ്റൂർ – നിലിശ്വരം ഗ്രാമപഞ്ചായത്തിൽ പന്നി ഇറച്ചി വിൽപ്പന നിരോധിച്ചു.
പന്നിപ്പനി സ്ഥിരീകരിച്ചതോടെ പ്രോട്ടോകോൾ പ്രകാരം ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉച്ചയോടെ കൊന്ന് സംസ്ക്കരിച്ചു. രോഗം സ്ഥിരികരിച്ചിട്ടുള്ള പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതപ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു.
രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണ ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമുകളിൽ നിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്.