Headlines

‘ആറ്റുകാൽ പൊങ്കാല വരുന്നു, നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്നു നൽകണം’; വെള്ളിയാഴ്ച നമസ്കാരത്തില്‍ പാളയം ഇമാം

ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി. പൊങ്കാല അർപ്പിക്കുന്നവർക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നു നൽകണമെന്നുമുള്ള പാളയം ഇമാമിന്റെ പ്രസംഗം സോഷ്യൽ മീഡിയയിലടക്കം വൈറലായിരിക്കുകയാണ്. എല്ലാ വർഷവും പാളയം മസ്ജിദും സെൻ്റ് ജോസഫ് പള്ളിയും ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്കായി സൗകര്യങ്ങൾ ഒരുക്കാറുണ്ട്.
അവർക്ക് വിശ്രമിക്കാനും ശുചിമുറി സൗകര്യങ്ങൾ ഉപയോഗിക്കാനുമായി പള്ളിയിലെ പ്രാർത്ഥനാ സമയക്രമത്തിൽ പോലും മാറ്റം വരുത്താറുണ്ട്. പലയിടങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭക്തരെ സ്വീകരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ജുമാ നമസ്കാരത്തിനിടെ പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി ഓർമ്മിപ്പിച്ചു.

റമദാൻ നോമ്പ് കാലമായതിനാൽ വീടുകളിൽ പകൽ സമയം ഭക്ഷണവും പാനീയങ്ങളും ഉണ്ടാകില്ലെങ്കിലും, പൊങ്കാലയ്ക്കെത്തുന്നവർക്കായി അവ പ്രത്യേകം കരുതണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഇടപെടലുകളിലൂടെ മാത്രമേ വിദ്വേഷത്തെയും ഇസ്ലാമോഫോബിയയെയും പ്രതിരോധിക്കാൻ സാധിക്കൂ എന്നും ജാതിമത വ്യത്യാസമില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ അല്ലാഹു അവന്‍റെ പ്രീതിയിലേക്കായി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.