തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ്; സത്യപ്രതിജ്ഞ ചടങ്ങില്‍ ചട്ടലംഘനം; സിപിഐഎം ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ,സിപിഐഎം ഹൈക്കോടതിയിലേക്ക്. സത്യപ്രതിജ്ഞ ചടങ്ങില്‍ ചട്ടലംഘനം ഉണ്ടായെന്ന് കാണിച്ച് കോടതിയെ സമീപിക്കും. വിവിധ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തവരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നാണ് ആവശ്യം.

ദൈവ നാമത്തിലോ, ദൃഢപ്രതിജ്ഞയിലും പ്രതിജ്ഞ ചെയ്യാം. ഏതെങ്കിലും ഒരു ദൈവത്തിന്റെ പേരില്‍ സത്യ പ്രതിജ്ഞ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങളും കോടതി വിധികളും നിലവിലുണ്ട്. മേയര്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഇക്കാര്യം ഉയര്‍ത്തിയെങ്കിലും വാരണാധികാരി ഇക്കാര്യം തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിയമനടപടിയിലേക്ക് കടക്കുന്നത്.

മേയര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഭരണഘടനാ ലംഘനം നടത്തി സത്യപ്രതിജ്ഞ ചെയ്ത 20 പേരുടെ സത്യപ്രതിജ്ഞ അസാധുവാക്കണം എന്നതുള്‍പ്പടെയുള്ള ആവശ്യമാണ് ഉയര്‍ത്തുന്നത്.

51 വോട്ടുകള്‍ നേടിയാണ് തിരുവനന്തപുരം മേയറായി വി വി രാജേഷ് വിജയിച്ചത്. യുഡിഎഫിന്റെ രണ്ട് വോട്ട് അസാധുവായി. നന്ദന്‍കോട് വാര്‍ഡില്‍ വിജയിച്ച ക്ലീറ്റസിന്റെ വോട്ടും, വെങ്ങാനൂര്‍ വാര്‍ഡില്‍ വിജയിച്ച ലതികയുടെയും വോട്ട് അസാധു ഒപ്പിട്ടതില്‍ വന്ന പിഴവാണ്. സാധുവായ വോട്ടുകള്‍ 97 എണ്ണമാണ്.വി വി രാജേഷ് 51, ശബരീനാഥ് 17, ശിവജി 29 എന്നിങ്ങനെയാണ് വോട്ടുനില. ആര്‍. ശ്രീലേഖ ഒഴികെ മുഴുവന്‍ അംഗങ്ങളും കൗണ്‍സില്‍ ഹാളില്‍ ഉണ്ടായിരുന്നു.