Headlines

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനെതിരെ സിപിഐഎം നടപടി വൈകുന്നതില്‍ സിപിഐയ്ക്ക് ആശങ്ക

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാറിനെതിരെ സിപിഐഎം നടപടി വൈകുന്നതില്‍ സിപിഐയ്ക്ക് ആശങ്ക. നടപടി വൈകുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ്
സിപിഐ വിലയിരുത്തല്‍. ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നേതാക്കള്‍ ആശങ്ക പങ്കുവെച്ചത്.

നടപടി വൈകുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് സിപിഐ വിലയിരുത്തല്‍. അറസ്റ്റിലായ പത്മകുമാറിനെതിരെ നടപടി എടുക്കാതിരുന്നാല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ വലിയ സംശയങ്ങള്‍ ഉണ്ടെന്നും സിപിഐ നേതാക്കള്‍ ആശങ്കപ്പെടുന്നു.

ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറി യോഗത്തിലാണ് നേതാക്കള്‍ ആശങ്ക പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ മൗനം പാലിക്കാനാണ് ധാരണ. പൊതു സ്ഥിതിഗതി അവലോകനം ചെയ്യാന്‍ 29ന് സംസ്ഥാന സെക്രട്ടറിയേറ്റ് വീണ്ടും ചേരും.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് തന്ത്രിമാര്‍ നിര്‍ണായക മൊഴി നല്‍കി. ഉദ്യോഗസ്ഥര്‍ പറഞ്ഞത് പ്രകാരമാണ് സ്വര്‍ണ പാളിയില്‍ അറ്റകുറ്റപ്പണിക്കായി അനുമതി നല്‍കിയതെന്നാണ് മൊഴി. തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസിലെത്തിയാണ് തന്ത്രിമാരായ കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും മൊഴി നല്‍കിയത്. അറിയാവുന്നതെല്ലാം എസ്‌ഐടിയോട് പറഞ്ഞിട്ടുണ്ടെന്ന് കണ്ഠരര് രാജീവര് ചെങ്ങന്നൂരില്‍ പ്രതികരിച്ചു.

അതേസമയം, സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനായുള്ള എസ്‌ഐടിയുടെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഉടന്‍ പരിഗണിക്കും.