തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വത്തെ അറിയിച്ചു. നേതൃത്വവുമായുള്ള ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ
ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വമുള്ളത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും രാഹുലിന് അംഗത്വമുണ്ടാകില്ല.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ പുനഃരാരംഭിക്കുകയാണ് നേതൃത്വം. അബിൻ വർക്കിയുടെ സ്വാഭാവിക നീതി വാദത്തിന് ബൈലോ ഉപയോഗിച്ചാണ് മറുപക്ഷം മറുപടി നൽകുന്നത്. സ്വാഭാവിക നീതി നടപ്പിലാക്കണമെന്നാണ് അബിൻ വർക്കിയുടെ ആവശ്യം. രാഹുലിനെ അധ്യക്ഷനാക്കിയത് വോട്ടിൻ്റെ മാത്രം അടിസ്ഥാനത്തിൽ അല്ല ഏറ്റവും അധികം വോട്ട് നേടുന്ന മൂന്നു പേരെ ഇൻ്റർവ്യൂ നടത്തിയിരുന്നു. രാഹുലിനൊപ്പം അബിൻ വർക്കി, അരിതാ ബാബു എന്നിവരായിരുന്നു ഡൽഹിയിൽ അഭിമുഖത്തിന് പങ്കെടുത്തത്. രാഹുൽ മാറിയ പശ്ചാത്തലത്തിൽ അബിൻ വർക്കി, അരിതാ ബാബു എന്നിവർക്കൊപ്പം ഒ.ജെ ജനീഷിനെയും അഭിമുഖത്തിന് വിളിക്കണമെന്നാണ് വാദം.
ബിനു ചുള്ളിയിലിന് പ്രായപരിധി കഴിഞ്ഞെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ വാദം തെറ്റെന്നും പ്രായപരിധി കഴിഞ്ഞിട്ടില്ലെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. 1987 മെയ് 10 ന് ശേഷം ജനിച്ചവർക്ക് മാത്രമേ കമ്മിറ്റിയിൽ ഉൾപ്പെടാൻ കഴിയൂവെന്നാണ് ബൈലോ.