Headlines

തൃശൂർ പൂരം കലക്കൽ; എം. ആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് DGP, താക്കീതിൽ ഒതുങ്ങും

തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എഡിജിപി എം. ആർ.അജിത് കുമാറിനെതിരെ കടുത്ത നടപടി ഒഴിവാകും. അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ടെന്നും, സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലന്നുമാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ അഭിപ്രായം. മുൻ ഡിജിപിയുടെ റിപ്പോർട്ടിൽ പുതിയ ശിപാർശ എഴുതിച്ചേർത്തു. താക്കീത് നൽകി അന്വേഷണം അവസാനിപ്പിച്ചേക്കും എന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന സൂചന. പുനഃപരിശോധന സർക്കാരിന്റെ ആവശ്യപ്രകാരം മാത്രമായിരിക്കും.

പൂരം കലക്കലിലെ ത്രിതല അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മുൻ സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദ‍ര്‍വേശ് സഹേബ് എം.ആർ അജിത് കുമാറിന്റെ ഇടപെടലുകൾ അന്വേഷിച്ചത്. തൃശൂർ പൂരം കലക്കിയ സമയത്ത് അവിടെ ഉണ്ടായിട്ടും ഇടപെടാൻ ക്രമസമാധാന ചുമതലമുണ്ടായിരുന്ന എഡിജിപി എം ആർ അജിത്കുമാർ തയ്യാറായില്ല എന്നായിരുന്നു കണ്ടെത്തൽ.കൃത്യവിലോപം നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന ശിപാർശയാണ് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയത്.

ശിപാര്‍ശ അംഗീകരിച്ച് ഫയൽ മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വിട്ടിരുന്നു.തനിക്കെതിരെ അജിത് കുമാർ ഗൂഢാലോചന നടത്തി എന്ന പി.വിജയൻറെ ആരോപണവും ശരിവെച്ച് രണ്ടാമത്തെ റിപ്പോർട്ടും സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ഷേക്ക് ദർവേഷ് സഹേബ് നൽകി. ഇതും അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് മുന്നിലേക്ക് ഫയൽ അയച്ചു. എന്നാൽ ഇതു രണ്ടും നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ റവാഢ ചന്ദ്രശേഖറിന് ഇന്നലെ സർക്കാർ തിരിച്ചയച്ചിരുന്നു. റവാഢ ചന്ദ്രശേഖർ ഫയൽ പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്നാണ് സർക്കാരിന്റെ ആവശ്യം.

അതേസമയം, അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിജിലൻസ് കോടതി ഉത്തരവിനെതിരെ എം ആർ അജിത് കുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് അസാധുവാക്കിയ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. വസ്തുതകൾ വേണ്ടവിധം പരിഗണിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവെന്നാണ് പ്രധാന വാദം. ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ബെഞ്ചാകും ഹർജിയിൽ പ്രാഥമിക വാദം കേൾക്കുക.