പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസമന്ത്രി

 

പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി. നീറ്റ് ക്രമക്കേട് ചൂണ്ടിക്കാട്ടി രാജ്യത്തെ വിദ്യാര്‍ഥികള്‍ നടത്തിയ ഐതിഹാസിക പ്രതിഷേധത്തിനൊടുവില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ മന്ത്രിയെ തീരുമാനിച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ച് അല്‍പ സമയത്തിനുള്ളില്‍ തന്നെ പുതിയ മന്ത്രിയെ പ്രഖ്യാപിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രള്ഹാദ് ജോഷിയുടെ പേര് നിര്‍ദേശിച്ചത്. (Pralhad Joshi Appointed Education Minister After Dharmendra Pradhan Quits)

 

 

നിലവില്‍ അദ്ദേഹം വഹിക്കുന്ന മന്ത്രാലയങ്ങളുടെ ചുമതലകള്‍ക്ക് പുറമേയാണ് പ്രള്ഹാദ് ജോഷിക്ക് വിദ്യാഭ്യാസ വകുപ്പ് കൂടി അധികമായി നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലെ ധര്‍വാദില്‍ നിന്നുള്ള എംപിയാണ് പ്രള്ഹാദ് ജോഷി. ഉപഭോക്തൃകാര്യം, ഭക്ഷ്യവിതരണം തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്ത് വന്നിരുന്നത്. അഞ്ച് ടേമുകളില്‍ അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുമ്പ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയായി ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ സിജെപി ജന്തര്‍ മന്തറിലെ സമരം അവസാനിപ്പിച്ചിരുന്നു. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഭാവിയിലും നിയമ നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.

 

ജെപി നഡ്ഡ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരുമായി സിജെപി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചൊവ്വാഴ്ചക്കകം ഉറപ്പുകള്‍ സര്‍ക്കാര്‍ രേഖ മൂലം നല്‍കും. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും. നിയമപരമായി നല്‍കാന്‍ കഴിയുന്ന പരമാവധി തുക നല്‍കും.