പ്രഭാത വാർത്തകൾ

 

🔳രാജ്യം ഇന്ന് 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.

🔳അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ 128 പേര്‍ക്കു പദ്മ പുരസ്‌കാരങ്ങള്‍. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂര്‍ പശുക്കളുടെ സംരക്ഷണത്തിന് തൃശൂര്‍ സ്വദേശി ഡോ ശോശാമ്മ ഐപ്പ് എന്നിവര്‍ പദ്മശ്രീ നേടി. വീല്‍ ചെയറിലിരുന്നു സാമൂഹ്യപ്രവര്‍ത്തനം നയിക്കുന്ന കെ.വി. റാബിയയും കായിക രംഗത്തെ സംഭാവനകള്‍ക്ക് ചുണ്ടയില്‍ ശങ്കരനാരായണന്‍ മേനോനും പദ്മ പുരസ്‌കാരങ്ങള്‍ ലഭിച്ചു.

🔳ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം നാലു പേര്‍ക്ക് പദ്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് ബിപിന്‍ റാവത്തിനും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങിനും പദ്മവിഭൂഷണ്‍ ലഭിച്ചത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദും മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും അടക്കം 17 പേര്‍ക്ക് പദ്മഭൂഷണ്‍ പുരസ്‌കാരങ്ങളുണ്ട്.

🔳പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ പത്മ പുരസ്‌കാരം നിരസിച്ചു. പാര്‍ട്ടിയുമായി ആലോചിച്ചാണ് തീരുമാനം. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററില്‍ പങ്കുവച്ചു. പുരസ്‌കാരം സ്വീകരിക്കുമെന്നു സുഖമില്ലാതിരുന്ന ബുദ്ധദേബ് ഭട്ടാചാര്യക്കുവേണ്ടി ഭാര്യ ഫോണില്‍ പറഞ്ഞിരുന്നെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

🔳എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഡല്‍ഹി അടക്കമുള്ള പ്രധാന നഗരങ്ങളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍. രാവിലെ പത്തിന് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ് പഥില്‍ പരേഡ് ആരംഭിക്കും. 21 നിശ്ചലദൃശങ്ങള്‍ പരേഡിലുണ്ടാകും. ഇത്തവണ വിശിഷ്ടാതിഥി ഇല്ല.

🔳ഇപ്പോഴത്തെ നിയമമനുസരിച്ച് ലോകായുക്ത തീരുമാനിച്ചാല്‍ ഒരു സര്‍ക്കാരിനെത്തന്നെ ഇല്ലാതാക്കാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമ ഭേദഗതി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരമാണ്. ലോകായുക്തയില്‍ അപ്പീല്‍ അധികാരമില്ലാത്തത് ഭരണഘടനയുടെ 164 അനുഛേദത്തിനു വിരുദ്ധമാണെന്നാണു നിയമോപദേശം. അതിനാലാണ് നിയമ ഭേദഗതി വരുത്തുന്നതെന്നും കോടിയേരി വിശദീകരിച്ചു.

🔳ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവക്കരുതെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും. നാളെ രാവിലെ ഗവര്‍ണറെ കാണാന്‍ യുഡിഎഫ് സംഘം അനുമതി തേടിയിട്ടുണ്ട്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്കു കത്ത് നല്‍കിയിരുന്നു.

🔳ലോകായുക്ത ഭേദഗതി കഴിഞ്ഞ ഏപ്രില്‍ മുതല്‍ പരിഗണനയില്‍ ഉണ്ടെന്ന് നിയമ മന്ത്രി പി. രാജീവ്. നിയമോപദേശവും കിട്ടിയിട്ടുണ്ട്. അഴിമതിയില്‍ വിട്ടുവീഴ്ചയില്ല. എന്നാല്‍ കാബിനറ്റ് അധികാരത്തോടു ചേര്‍ന്ന് നില്‍ക്കുന്നതാകണം നിയമങ്ങള്‍. ലോകായുക്തക്ക് നിര്‍ദേശം നല്‍കാനെ അധികാരമുള്ളൂ. നിയമമന്ത്രി പറഞ്ഞു.

🔳സന്നദ്ധ പ്രസ്ഥാനങ്ങള്‍ക്കു വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നല്‍കാത്തതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടക്കാല വിധി ഇല്ലെന്നു സുപ്രീം കോടതി. വിദേശ സംഭാവന സ്വീകരിച്ചതും ചെലവഴിച്ചതും സംബന്ധിച്ച കണക്കു ഹാജരാകാത്തതിന്റെ പേരിലാണു ലൈസന്‍സ് പുതുക്കാത്തതെന്നു കേന്ദ്രം അറിയിച്ചു. ലൈസന്‍സ് ആവശ്യമുള്ള എന്‍ജിഒകള്‍ സര്‍ക്കാരിനെ സമീപിക്കട്ടെയെന്നാണു കോടതി നിലപാടെടുത്തത്. ആറായിരത്തോളം എന്‍ജിഒകളുടെ ലൈസന്‍സാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്.

🔳ജമ്മു കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ നായിബ് സുബേദര്‍ എം ശ്രീജിത്തിന് ശൗര്യചക്ര. ശ്രീജിത്ത് ഉള്‍പ്പടെ പന്ത്രണ്ട് സേന അംഗങ്ങള്‍ക്കാണ് ശൗര്യചക്ര നല്‍കി രാജ്യം ആദരിക്കുന്നത്. ഒളിമ്പിക്സിലെ നേട്ടത്തിന് സുബേദാര്‍ നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡല്‍ സമ്മാനിക്കും.

🔳സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳കൊവിഡ് വാക്സിന്‍ വിതരണത്തില്‍ കേരളത്തെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എണ്‍പത് ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഈ മാതൃക ഉന്നത വിദ്യാഭ്യാസ രംഗത്തും വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

🔳കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിക്കുന്നതിനെ ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഫോട്ടോ പതിക്കുന്നത് പരസ്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പിലിന്റെ ഹര്‍ജി തള്ളിയ സിംഗിള്‍ ബഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.

🔳സിപിഎം സംഘടിപ്പിച്ച കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ ആക്രമിച്ച സംഭവത്തില്‍ വധശ്രമക്കേസ് ഒഴിവാക്കി. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ വധശ്രമ കേസാണ് പൊലീസ് ഒഴിവാക്കിയത്. കൂട്ടം ചേര്‍ന്ന് കൈകൊണ്ട് മര്‍ദിച്ചെന്നു മാത്രമാണ് നിലവിലുള്ള കേസ്.

🔳വാഹനാപകട കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് പൊലീസുകാര്‍ക്കു സസ്പെന്‍ഷന്‍. വാഹന ഉടമയുടെ പേരില്‍ കേസ് എടുക്കാതിരിക്കാന്‍ വാഹനം ഓടിച്ചയാളില്‍ നിന്ന് അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രവീണ്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ കൃജേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

🔳തിയേറ്ററുകള്‍ അടച്ചിടുന്നതിനെതിരെ ഫിയോക് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ബാറുകളും മാളുകളും തുറക്കാന്‍ അനുവദിക്കുകയും തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിക്കുകയും ചെയ്തതു നീതീകരിക്കാനാവില്ലെന്ന് ആരോപിച്ചാണു ഹര്‍ജി നല്‍കിയത്. തിയറ്ററുടമകള്‍ സാഹചര്യം മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു തേടി.

🔳അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മാറ്റിയ ഫോണുകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ദിലീപിന്റെയും അനുപിന്റെയും രണ്ടു വീതം ഫോണുകളും സുരാജിന്റെ ഒരു ഫോണും മാറ്റിയെന്നാണു കണ്ടെത്തിയത്. ഫോണുകള്‍ ലഭിച്ചശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടും. മൂന്നു ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തു ലഭിച്ച തെളിവുകള്‍ അടക്കമുള്ള റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം.

🔳നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനു ജാമ്യം ലഭിക്കാന്‍ ഇടപെട്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞതായി അഭിഭാഷകന്റെ മൊഴി. തിരുവനന്തപുരം സ്വദേശിയായ അഡ്വ. സജിത്തിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു വിട്ടയച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായും അഭിഭാഷകന്‍ മൊഴി നല്‍കി. വാട്ട്സ് ആപ് ചാറ്റുകളും കൈമാറി.

🔳സംസ്ഥാനത്ത് റേഷന്‍ കടകള്‍ നാളെ മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ചു. സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകിട്ടു മൂന്നു മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കുമെന്നു ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

🔳കൊച്ചിയില്‍ നങ്കൂരമിട്ട എം.വി. ഓഷ്യന്‍ റേസ് എന്ന ചരക്കു കപ്പല്‍ വെള്ളം വാങ്ങിയതിനുള്ള രണ്ടര കോടി രൂപ രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി. പണം നല്‍കാനായില്ലെങ്കില്‍ കപ്പല്‍ ലേലം ചെയ്യുമെന്നും കോടതി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് ഹൈക്കോടതി കപ്പലിനെ തടഞ്ഞുവച്ചുകൊണ്ട് ഉത്തരവിട്ടത്.

🔳ആന്ധ്രാപ്രദേശില്‍നിന്നും വോള്‍വോ ബസ്മാര്‍ഗം ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂര്‍ സ്വദേശിയെ എക്സൈസ് അധികൃതര്‍ പിടികൂടി. അഴിയൂര്‍ സലീനം ഹൗസില്‍ ശരത് വത്സരാജ് (39) ആണ് പിടിയിലായത്. പഴയ ബസ് സ്റ്റാന്‍ഡില്‍ കഞ്ചാവ് കൈമാറാനായി കാത്തുനില്‍ക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്.

🔳ഭരണഘടനയുടെ അന്തഃസത്ത തകര്‍ക്കാന്‍ വര്‍ഗീയ രാഷ്ട്രീയം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പബ്ലിക്ദിന സന്ദേശത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. മതേതരത്വത്തെ ഭൂരിപക്ഷ മതത്തില്‍ ചേര്‍ത്തുവക്കുന്നു. ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ ചോര്‍ത്തുന്നു. ഈ വിപത്തുകള്‍ക്കെതിരെ പോരാട്ടം നടത്തണം. നാടിന്റെ പുരോഗതിക്കായി കൈകോര്‍ക്കേണ്ട സമയമാണിത്. വികസനത്തിന്റെ ഗുണഫലം എല്ലാവരിലും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳ഇന്ത്യന്‍ ജനാധിപത്യത്തെ ലോകം ആദരവോടെ കാണുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കൊവിഡിനെ നേരിടുന്നതില്‍ രാജ്യം അസാധാരണ നിശ്ചയദാര്‍ഢ്യവും ധൈര്യവും പ്രകടമാക്കി. പ്രതിരോധ നടപടികള്‍ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. റിപബ്ലിക്ക് ദിനാഘോഷത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

🔳വോട്ടുകിട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതു വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പു കമ്മീഷനും നോട്ടീസയച്ചു. പൊതുഖജനാവിലെ പണം ഉപയോഗിച്ച് വാഗ്ദാനങ്ങള്‍ നല്‍കി വോട്ടുനേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ബിജെപി നേതാവായ അശ്വനികുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

🔳യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ആര്‍.പി.എന്‍ സിങ് കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഉത്തപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ചുവടുമാറ്റം.

🔳കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പത്മ പുരസ്‌കാരം സ്വീകരിച്ചതില്‍ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ജയറാം രമേശ്. പത്മപുരസ്‌കാരം നിരസിച്ചതിലൂടെ പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമെന്ന് ജയറാം രമേശ് പറഞ്ഞു.

🔳ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒന്‍പതു ശതമാനമെന്ന് ഐഎംഎഫ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐഎംഎഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ച 9.5 ശതമാനമായിരുന്നു. 2022-23 ല്‍ വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായിരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനമായിരുന്നു.

🔳സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വര്‍ധിപ്പിച്ചു. രണ്ടു വര്‍ഷം വരെയുള്ള രണ്ടു കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപത്തിന് അഞ്ചു ശതമാനമായിരുന്നു പലിശ. ഇത് 5.1 ശതമാനമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.6 ശതമാനം ലഭിക്കും. നേരത്തെ 5.5 ശതമാനമായിരുന്നു.

🔳യൂണിലിവര്‍ 1,500 തൊഴിലാളികളെ പിരിച്ചുവിടുന്നു. ഒന്നര ലക്ഷം പേരാണ് കമ്പനിയില്‍ ലോകമാകെ ജോലി ചെയ്യുന്നത്. ഡവ് സോപ്പും മാഗ്നം ഐസ്‌ക്രീമുമടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്ന കമ്പനിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യൂണിലിവറിന്റെ ഓഹരി മൂല്യം 13 ശതമാനം ഇടിഞ്ഞിരുന്നു.

🔳മഹാരാഷ്ട്രയില്‍ കാറപകടത്തില്‍ ഏഴ് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു. വാര്‍ധ ജില്ലയിലെ സെല്‍സുര ഗ്രാമത്തിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പാലത്തില്‍നിന്നു താഴേയ്ക്കു പതിക്കുകയായിരുന്നു.

🔳ഹോളിവുഡ് നടന്‍ പൊതുവേദിയില്‍ ചുംബിച്ചതിന് നടി ശില്‍പ ഷെട്ടിക്കെതിരായ കേസ് മുംബൈ കോടതി തള്ളി. ശില്‍പയ്ക്കെതിരെ ആരോപണം ഉയര്‍ത്തിയവര്‍ പ്രശസ്തിക്കു ശ്രമിച്ചതാണോയെന്നും കോടതി ചോദിച്ചു. 2007 ല്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയില്‍ എയിഡ്സ് ബോധവത്കരണത്തിനുള്ള പരിപാടിക്കിടെയാണ് അവതാരകയായ ശില്‍പാ ഷെട്ടിയെ അമേരിക്കന്‍ താരം റിച്ചാര്‍ഡ് ഗിരെ ചുംബിച്ചത്. കവിളില്‍ ചുംബിക്കുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നുവെന്നാണ് നടന്‍ റിച്ചാര്‍ഡ് കോടതിയില്‍ നല്‍കിയ വിശദീകരണം.

🔳വിമാനവാഹിനിയില്‍ പറന്നിറങ്ങവേ അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ വീണു. ദക്ഷിണ ചൈന കടലില്‍ ഫിലിപ്പീന്‍സ് തീരത്തിനു സമീപമാണ് യുദ്ധവിമാനം കടലില്‍ വീണത്. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം. ആളപായമില്ല.

🔳കേരളത്തില്‍ നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ മല്‍സരങ്ങള്‍ മാറ്റിവച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് മല്‍സരങ്ങള്‍ മാറ്റിയത്. ഫെബ്രുവരി 20 നു മലപ്പുറം മഞ്ചേരിയില്‍ ടൂര്‍ണമെന്റ് തുടങ്ങാനിരുന്നതാണ്. അടുത്തമാസം സ്ഥിതിഗതികള്‍ വിലയിരുത്തി പുതുക്കിയ തിയ്യതി പ്രഖ്യാപിക്കും.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരം കളഞ്ഞുകുളിച്ച് മുംബൈ സിറ്റി എഫ്‌സി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായുള്ള മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മുംബൈക്ക് രണ്ട് പോയിന്റ് നഷ്ടമായത്.

🔳സ്‌പെയിനിന്റെ ഇതിഹാസ താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍. പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നദാല്‍ കാനഡയുടെ യുവതാരം ഡെന്നിസ് ഷാപ്പോവലോവിനെ അഞ്ചുസെറ്റ് നീണ്ട ഉശിരന്‍ പോരാട്ടത്തിനൊടുവില്‍ കീഴടക്കി.

🔳കേരളത്തില്‍ ഇന്നലെ 1,12,281 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 49.40. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,226 പേര്‍ രോഗമുക്തി നേടി.ഇതോടെ 2,85,365 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,86,868 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070.

🔳രാജ്യത്ത് ഇന്നലെ 2,74,248 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 33,914, കര്‍ണാടക- 41,400, തമിഴ്‌നാട്- 30,055, ഗുജറാത്ത് – 16,608, ആന്ധ്രപ്രദേശ്-13,819, ഉത്തര്‍പ്രദേശ്- 11,159, ഡല്‍ഹി- 6028.

🔳ആഗോളതലത്തില്‍ ഇന്നലെ മുപ്പത് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനു മുകളില്‍. ബ്രസീല്‍ – 1,99,126. ഇംഗ്ലണ്ട്- 94,326, ഫ്രാന്‍സ്- 5,01,635, ഇറ്റലി- 1,86,740, സ്പെയിന്‍ – 1,14,877, ജര്‍മനി-1,48,408, അര്‍ജന്റീന- 1,00,863. ഇതോടെ ആഗോളതലത്തില്‍ 35.86 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 6.87 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,476 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,724, റഷ്യ- 681, ബ്രസീല്‍ – 489, ഫ്രാന്‍സ്- 467, ഇംഗ്ലംണ്ട് – 439 ഇറ്റലി- 338, സ്പെയിന്‍ 382. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.32 ലക്ഷമായി.

🔳ആഴ്ചകളോളം നീണ്ട തുടര്‍ച്ചയായ ഇടിവിന് വിരാമമിട്ട് ഇന്ത്യയുടെ വിദേശ നാണയശേഖരം ജനുവരി 14ന് അവസാനിച്ചവാരം 222.9 കോടി ഡോളറിന്റെ വര്‍ദ്ധന രേഖപ്പെടുത്തി. 63,496.5 കോടി ഡോളറിലേക്കാണ് വളര്‍ച്ച. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 87.8 കോടി ഡോളറിന്റെ ഇടിവുണ്ടായിരുന്നു. വിദേശ കറന്‍സി ആസ്തി 135.4 കോടി ഡോളര്‍ വര്‍ദ്ധിച്ച് 57,073.7 കോടി ഡോളറായി. 72.6 കോടി ഡോളര്‍ ഉയര്‍ന്ന് 3,977 കോടി ഡോളറാണ് കരുതല്‍ സ്വര്‍ണശേഖരം. 523.8 കോടി ഡോളറാണ് ഐ.എം.എഫിലെ കരുതല്‍ധനം; വളര്‍ച്ച 3.6 കോടി ഡോളര്‍.

🔳2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍, അറ്റാദായത്തില്‍ 29 ശതമാനം വര്‍ധന രേഖപ്പെടുത്തി ഫെഡറല്‍ ബാങ്ക്. ഇതോടെ അറ്റാദായം 521.7 കോടി രൂപയായി. കഴിഞ്ഞ പാദത്തില്‍ ഇത് 404 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിലെ മൊത്ത എന്‍പിഎ 3.24 ശതമാനത്തില്‍ നിന്ന് 3.06 ശതമാനമായതിനാല്‍ ആസ്തി നിലവാരം മെച്ചപ്പെട്ടു. അറ്റ എന്‍പിഎ മുന്‍ പാദത്തിലെ 1.12 ശതമാനത്തിനെ അപേക്ഷിച്ച് 1.05 ശതമാനമായിരുന്നു.

🔳150 കോടി നിക്ഷേപിച്ച ബാഹുബലി സീരിസ് ഇപ്പോള്‍ വേണ്ടെന്നു വെച്ച് നെറ്റ്ഫ്ളിക്സ്. ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് ഇത്തരമൊരു തീരുമാനം നെറ്റ്ഫ്ളിക്സ് സ്വീകരിച്ചത്. ചിത്രീകരിച്ച വിഷ്വല്‍സ് ഇഷ്ടപ്പെടാത്തതാണ് കാരണം. ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍. പുതിയ സംവിധായകനേയും താരങ്ങളേയും വെച്ച് സീരിസ് വീണ്ടും ചിത്രീകരിക്കാനും നെറ്റ്ഫ്ളിക്സ് ആലോചിക്കുന്നുണ്ട്. എന്തായാലും നിക്ഷേപിച്ച 150 കോടി കിട്ടാക്കടമായി കണക്കാക്കിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്.

🔳സാമന്തയുടെ കരിയറിലെ ആദ്യം ഐറ്റം നമ്പര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ‘പുഷ്പ’യില്‍ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു സാമന്ത ചുവടു വച്ച ‘ഊ അണ്ടവാ’ എന്ന ഗാനം. അഞ്ചു കോടിയാണ് ഈ ഒരു ഗാനത്തിനായി സാമന്ത വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാനം തരംഗമായതിന് വീണ്ടും മറ്റൊരു ഐറ്റം നമ്പറില്‍ സാമന്ത എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ദേവരകൊണ്ട നായകനാകുന്ന ലൈഗര്‍ എന്ന ചിത്രത്തിലും സാമന്തയുടെ ഐറ്റം നമ്പര്‍ ഉണ്ടാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗറില്‍ ബോളിവുഡ് താരം അനന്യ പാണ്ഡെ ആണ് നായിക.

🔳ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ കയെന്‍ പ്ലാറ്റിനം എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. കയെന്‍ പ്ലാറ്റിനം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വില 1.47 കോടി രൂപയില്‍ തുടങ്ങി 1.88 കോടി രൂപ വരെ ഉയരുന്നു (എക്സ്-ഷോറൂം). പോര്‍ഷെ കയെന്‍ ബെസ്‌പോക്ക് പ്ലാറ്റിനം-തീം ഡിസൈന്‍ ഫീച്ചറുകളും സ്റ്റാന്‍ഡേര്‍ഡായി മെച്ചപ്പെടുത്തിയ ഒരു പുതിയ വേരിയന്റും ലഭിക്കും. കൂടാതെ എസ്യുവി, കൂപ്പെ, ബോഡി സ്റ്റൈലുകളില്‍ മോഡല്‍ ലഭ്യമാണ്.

🔳പാസ്പോര്‍ട്ടോ വിസയോ കയ്യില്‍ ഇല്ലാതെ 43 രാജ്യങ്ങളിലൂടെ സഞ്ചരിച്ചതായി രേഖപ്പെടുത്തിയ ഒരു മലയാളിയുടെ കുറുപ്പുകള്‍. ‘ലിവിംഗ് ഓണ്‍ ദ എഡ്ജ്’. മെയ്തു കിഴിശ്ശേരി. കൈരളി ബുക്സ്. വില 234 രൂപ.

🔳ഒമിക്രോണ്‍ മൂലമുള്ള ആശുപത്രിവാസം തടയുന്നതില്‍ ഫൈസര്‍-ബയോഎന്‍ടെക്കിന്റെയും മൊഡേണയുടെയും ബൂസ്റ്റര്‍ ഡോസുകള്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) നടത്തിയ മൂന്ന് വ്യത്യസ്ത പഠനങ്ങളാണ് ഇത് സംബന്ധിച്ച് തെളിവുകള്‍ നിരത്തുന്നത്. വൈറസ് ബാധ മൂലം അത്യാഹിത വിഭാഗത്തിലെത്തുന്നത് തടയുന്നതില്‍ ബൂസ്റ്റര്‍ ഡോസുകള്‍ 82 ശതമാനം കാര്യക്ഷമമാണെന്നും സിഡിസി പറയുന്നു. ലക്ഷണങ്ങളോട് കൂടിയുള്ള കോവിഡ് ബാധ തടയാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ ശരീരത്തിലെ ആന്റിബോഡി സാന്നിധ്യം വര്‍ദ്ധിപ്പിക്കുമെന്ന് ജര്‍മ്മനിയിലും ദക്ഷിണാഫ്രിക്കയിലും യുകെയിലും നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇവയെ സാധൂകരിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍. ഡെല്‍റ്റ പ്രബലമായ സമയത്തും പിന്നീട് ഒമിക്രോണ്‍ പ്രബലമായപ്പോഴും ബൂസ്റ്റര്‍ എടുത്തവര്‍ക്ക് അണുബാധയ്ക്കെതിരെ കൂടുതല്‍ സംരക്ഷണം ലഭിച്ചെന്ന് രണ്ടാമത്തെ പഠനം പറയുന്നു. വാക്സീന്‍ എടുക്കാത്തവരെ അപേക്ഷിച്ച് മൂന്ന് ഡോസ് ഫൈസര്‍, മൊഡേണ വാക്സീന്‍ എടുത്തവര്‍ക്ക് ഒമിക്രോണിനെതിരെ 67 ശതമാനം സംരക്ഷണം ലഭിക്കുമെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച മൂന്നാമത്തെ ഗവേഷണപഠനവും കൂട്ടിചേര്‍ക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
കടലിന്റെ തീരത്ത് മത്സ്യബന്ധനക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമം. ഒരു ദിവസം മേഘസംഘര്‍ഷം ഉണ്ടാവുകയും അതേ തുടര്‍ന്ന് കൊടുങ്കാറ്റും കനത്ത മഴയും ഉണ്ടായി. അന്ന് ആ ഗ്രാമത്തില്‍ നിന്നും ആരും മത്സ്യബന്ധനത്തിന് പോയില്ല. പക്ഷേ രാത്രിയായപ്പോള്‍ ഒരു ബോട്ടില്‍ നിന്ന് അപായസൂചന കരയിലേക്ക് ലഭിച്ചു. ഉടനെ കുറച്ച് പേര്‍ ചേര്‍ന്ന് ഒരു ബോട്ടില്‍ അപകടസൂചന ലഭിച്ച സ്ഥലത്തേക്ക് തിരിച്ചു. ഒരു ഗ്രാമം മൊത്തം അവരെ കാത്തിരുന്നു. നേരം കടന്നുപോയി. രക്ഷാപ്രവര്‍ത്തനത്തിന് പോയ ആ ബോട്ട് തിരികെ എത്തി. കരയിലേക്കെത്തിയപ്പോള്‍ രക്ഷാദൗത്യത്തിന് പോയവര്‍ ഇങ്ങനെ പറഞ്ഞു: ഒരാളെ ഒഴിച്ച് തങ്ങള്‍ മറ്റെല്ലാവരേയും രക്ഷപ്പെടുത്തി. അയാളെ കൂടി കയറ്റിയാല്‍ ഈ ബോട്ട് മുങ്ങുമായിരുന്നു. അതുകൊണ്ട് അയാളെ അപകടം സംഭവിച്ച സ്ഥലത്തു തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ഇത് കേട്ടതും അയാളെ രക്ഷിക്കാന്‍ ഒരു പയ്യന്‍ തയ്യാറായി. പക്ഷേ, അവന്റെ അമ്മ അവനെ തടഞ്ഞു. അമ്മ പറഞ്ഞു: നിന്റെ അച്ഛന്‍ ഒരു കപ്പല്‍ അപകടത്തിലാണ് മരിച്ചത്,. നിന്റെ മൂത്ത സഹോദരനെ കടലില്‍ നഷ്ടപ്പെട്ടിട്ട് കുറച്ചുനാളുകളേ ആയുള്ളൂ. ഈ രാത്രി നീ പോകരുത്. അവന്‍ അമ്മയോട് പറഞ്ഞു: അമ്മേ, എനിക്ക് പോയേ മതിയാകൂ, മറ്റുള്ളവര്‍ പോകട്ടേ എന്ന് പറഞ്ഞ് എല്ലാവരും നിന്നാല്‍ അപകടത്തില്‍ പെട്ട ആളിനെ എങ്ങിനെ രക്ഷപ്പെടുത്തും… അതുകൊണ്ട ഞാന്‍ പോകുന്നു. അവന്‍ ഒരു ബോട്ടില്‍ കയറി. കൂടെ ഒന്നുരണ്ടുപേരും. ഏകദേശം നേരം പുലരാറായപ്പോള്‍ അവര്‍ തിരികെ എത്തി. അപകടത്തില്‍പ്പെട്ട ബോട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആ ഒരാള്‍ കൂടി അവരോടൊപ്പം ഉണ്ടായിരുന്നു. അത് അവന്റെ മൂത്ത സഹോദരനായിരുന്നു! പ്രതിഫലേച്ഛയോ സ്വാര്‍ത്ഥപരമായ കാര്യസാധ്യമോ ഒന്നും മോഹിക്കാതെ ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇറങ്ങി പുറപ്പെടുന്നവരുണ്ട്. തികഞ്ഞ അര്‍പ്പണബോധവും സേവനത്തിന്റെ ഉള്‍പ്രേരണയുമാണ് ഇത്തരക്കാരെ മുന്നോട്ട് നയിക്കുന്നത്. ജീവിതത്തില്‍ യാദൃശ്ചികതകള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാം… അത്തരം സന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും ഉടനടി ചെയ്യേണ്ടതുണ്ടെങ്കില്‍ അതിനായി ഇറങ്ങിത്തിരിക്കുക.. മറ്റൊരാള്‍ക്കായി ആ അവസരത്തെ വിട്ടിട്ടുപോകാതിരിക്കുക – ശുഭദിനം.
➖➖➖➖➖➖➖➖