എസ്ഐആർ ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സ്കൂൾ വിദ്യാർത്ഥികളെ വളണ്ടിയേഴ്സ് ആയി ആവശ്യപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്കൂളുകൾക്ക് കത്തയച്ചിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം.
വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയിൽ ഒരു കാരണവശാലും കുട്ടികളുടെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കുട്ടികളെ മറ്റു പരിപാടികൾക്ക് വിളിച്ചു കൊണ്ടു പോകാൻ പാടില്ല. ഓഫീസ് ജോലികൾക്ക് കുട്ടികള ഉപയോഗിക്കാൻ കഴിയില്ല. അത് ഉത്തരവായി ഇറക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പഠനാവകാശ ലംഘനമാണെന്നും കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ല കളക്ടറെ ബന്ധപ്പെട്ടുവെന്നും കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നാണ് വിവരം ലഭിച്ചത്. ചുമതലയുള്ള അധ്യാപകർ വിളിച്ചിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കേന്ദ്ര ഫണ്ട് ലഭിക്കാത്തതിൽ ബിജെപിയെ മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. ഫണ്ട് തടഞ്ഞു വയ്ക്കുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വവും , കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരും ഇടപെടുന്നു. കേരളത്തിന് പണം നൽകാതിരിക്കാനാണ് ഇടപെടൽ എന്ന് മന്ത്രി പറഞ്ഞു. രണ്ട് കേന്ദ്ര സഹ മന്ത്രിമാരും കേരളത്തിന് പണം നൽകാതിരിക്കാൻ ഇടപെട്ടു. രാജീവ് ചന്ദ്രശേഖർ മറുപടി പറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.






