തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മത്സര ചിത്രം തെളിഞ്ഞിട്ടും മുന്നണികളിലെ അസ്വാരസ്യങ്ങൾ മാറുന്നില്ല. പലയിടത്തും വിമതശല്യം ഒഴിഞ്ഞിട്ടില്ല. സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് നേതാക്കളുടെ രാജിയും തുടരുകയാണ്. വിമതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്.
നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ മുപ്പത്തി അയ്യായിരത്തോളം പേരാണ് മത്സരത്തിൽ നിന്ന് പിന്മാറിയത്. പടലപ്പിണക്കത്തെ തുടർന്ന് പത്രിക നൽകിയ നിരവധി പേർ പിന്മാറിയെങ്കിലും വിമതശല്യം പൂർണമായും ഒഴിയുന്നില്ല. കോഴിക്കോട് കുന്ദമംഗലം ബ്ലോക് പഞ്ചായത്തിലെ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കോൺഗ്രസ് വിമത സ്ഥാനാർഥി അനിത അനീഷ് പ്രതികരിച്ചു. മുൻ എംപി രമ്യാ ഹരിദാസിന്റെ മാതാവാണ് പൂവാട്ടുപറമ്പ് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി.
മന്ത്രി വി എൻ വാസവനെ പുകഴ്ത്തിയ നേതാവ് ഉൾപ്പെടെ കോട്ടയത്ത് ഒമ്പത് വിമതരെ കോൺഗ്രസ് പുറത്താക്കി. സീറ്റ് തർക്കത്തെ തുടർന്ന് കാസർഗോഡ് കോൺഗ്രസിലുണ്ടായ തർക്കം പൊട്ടിത്തെറിയിലെത്തി. ഡിസിസി അധ്യക്ഷൻ പി കെ ഫൈസലിനെതിരെ ആരോപണം ഉന്നയിച്ച് വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കൽ രാജിവച്ചു. ഇരുപത് ലക്ഷം രൂപയ്ക്ക് സീറ്റ് വിറ്റെന്ന് ആരോപിച്ച് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ നഗരത്തിൽ പോസ്റ്ററുകൾ പതിച്ചു.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനിറങ്ങിയ തൃശൂർ മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി രവീന്ദ്രനെ സിപിഐഎം പ്രാഥമിക പാർട്ടിയിൽ നിന്ന് പുറത്താക്കി. എറണാകുളത്ത് നാമനിർദേശ പത്രിക തള്ളിയതിനെതിരെ ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി എൽസി ജോർജ് നൽകിയ ഹർജി പരിഗണിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. തിരഞ്ഞെടുപ്പ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് നിർദേശം. കണ്ണൂർ കോർപ്പറേഷനിൽ വിമതരായി രംഗത്തെത്തിയ രണ്ട് വിമതസ്ഥാനാർഥികളെയും ഇവരെ പിന്തുണച്ചവരെയും മുസ്ലിം ലീഗ് സസ്പെൻഡ് ചെയ്തു. കൊച്ചി കോർപറേഷനിൽ വിമത സ്ഥാനാർഥി വനിതാ ലീഗ് ജില്ലാ സെക്രട്ടറി സജി കബീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കോർപ്പറേഷനിലെ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പാലാരിവട്ടം, ഗിരിനഗർ വാർഡുകളിലെ യുഡിഎഫ് വിമതർ.ഇതിനിടെ പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, കൊച്ചി കോർപ്പറേഷനിൽ കൗൺസിലറുമായിരുന്ന ശ്യാമള എസ് പ്രഭു പാർട്ടി വിട്ടു.പാലക്കാട് അട്ടപ്പാടിയിൽ സ്ഥാനാർഥിക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജംഷീറിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. അതേസമയം സ്വാധീനിക്കാൻ ശ്രമിച്ചെന്ന പാലക്കാട് നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു.









