Headlines

കേന്ദ്ര സഹായം ഔദാര്യമല്ല, നമുക്ക് കിട്ടേണ്ട പണം കിട്ടണം; പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ തെറ്റില്ലെന്ന് NCP

പി എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിൽ തെറ്റില്ലെന്ന് NCP സംസ്ഥാന പ്രസിഡൻ്റ് തോമസ് കെ തോമസ്. കേന്ദ്ര സഹായം ഔദാര്യമല്ല ,നമുക്ക് കിട്ടേണ്ട പണം കിട്ടണം. വിദ്യാഭ്യാസ മേഖലയിൽ പണം കിട്ടാൻ വേണ്ടി ഒപ്പിട്ടതിൽ തെറ്റില്ല. വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന് സഹായിക്കും. LDF ചർച്ച ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

CPI യുടേത് എതിർപ്പാണോ, വ്യത്യസ്ത അഭിപ്രായം ആണോ എന്നറിയില്ല. തെറ്റായ കാര്യമാണെങ്കിൽ ഒപ്പിടാൻ മുഖ്യമന്ത്രിയോ മന്ത്രി ശിവൻകുട്ടിയോ അനുമതി നൽകുമോ. മുന്നണിയിൽ നിന്നു കൊണ്ട് സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത് ശരിയായ രീതിയല്ല. NCP നിലപാട് LDF ൽ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പിഎം ശ്രീയിൽ കടുത്ത എതിർപ്പ് തുടർന്ന് സിപിഐ. ഡൽഹി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. തങ്ങളുടെ നിലപാട് പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്ന് തന്നെയാണ്.

അതിൽ നിന്ന് പിന്നോട്ടില്ല. വിശദമായി വിഷയം ചര്‍ച്ച ചെയ്തു. സിപിഎം ഇതിൽ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി രാജ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇരുപാർട്ടികൾക്കും ഒരേ നിലപാട് ആണെങ്കിൽ എങ്ങനെ കരാർ ഒപ്പിട്ടുവെന്നും ഡി രാജ ചോദിച്ചു. വിഷയത്തിൽ കേരളം എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്നും കേന്ദ്ര സർക്കാരിന്‍റെ ജന വിരുദ്ധ നയങ്ങൾക്ക് എതിരെ പോരാടണമെന്നും ഡി രാജ പറഞ്ഞു.