ക്രിമിനൽ കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം ജയിലിൽ ആയാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്താക്കുന്ന ഭരണഘടന ഭേദഗതി ബില്ലിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജയിലിൽ നിന്ന് പലരും സർക്കാരുകൾ ഉണ്ടാകുന്നു. ജയിൽ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതിയാകുന്ന പ്രവണതയുണ്ടെന്നും ഇത് അവസാനിപ്പിക്കാനാണ് ബിൽ. ഹോം സെക്രട്ടറിമാർക്കും ക്യാബിനറ്റ് സെക്രട്ടറിമാർക്കും ജയിലിൽ നിന്ന് ഉത്തരവ് സ്വീകരിക്കേണ്ട അവസ്ഥയാണെന്നും അമിത് ഷാ പറഞ്ഞു.
ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇത് ഒരുപോലെ ബാധകമാണ്.ഈ ബിൽ പാസാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രതിപക്ഷം നിരസിച്ചതുകൊണ്ട് സർക്കാരിന്റെ പ്രവർത്തനം നിലയ്ക്കില്ല. ബില്ലിനെ പിന്തുണയ്ക്കുന്നവർ പ്രതിപക്ഷ പാർട്ടികളിൽ ഉണ്ടെന്നും അമിത് ഷാ നൽകിയ അഭിമുഖത്തിന് മറുപടി പറഞ്ഞു. ഇരുസഭകളിലെയും 31 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി)യുടെ പരിശോധനയിലുള്ള ഈ ബിൽ, കാര്യമായ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. പ്രതിപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളെ ലക്ഷ്യം വയ്ക്കാൻ ഇത് ഉപയോഗിക്കാമെന്ന് വിമർശകർ ആരോപിക്കുന്നു.
ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ജഗ്ദീപ് ധൻകറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിലും അമിത് ഷാ പ്രതികരിച്ചു. അദ്ദേഹത്തിൻറെ രാജി ആരോഗ്യപ്രശ്നം മൂലമാണ് അതിനെ വിവാദമാക്കാൻ ശ്രമിക്കരുതെന്നും അമിത് ഷാ വ്യക്തമാക്കി.