അറസ്റ്റിൽ ആയാൽ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയിലില്‍ കിടന്ന് ഭരിക്കാൻ ആർക്കും കഴിയില്ല. കുറച്ചുകാലം മുൻപ് ജയിലിൽ നിന്നും ഫയലുകൾ ഒപ്പിടുന്നത് നാം കണ്ടു. പ്രധാന പദവികൾ വഹിക്കുന്നവരെ ജയിലിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല. നേതാക്കൾക്ക് അത്തരം ഒരു മനോഭാവം ഉണ്ടെങ്കിൽ അഴിമതി എങ്ങനെ തടയാൻ ആകുമെന്നും പ്രധാനമന്ത്രി ചോദിച്ചു.
ഒരു സർക്കാർ ജീവനക്കാരനെ 50 മണിക്കൂർ തടവിലാക്കിയാൽ, അയാൾക്ക് ജോലി നഷ്ടപ്പെടും, അത് ഡ്രൈവർ, ക്ലാർക്ക് അല്ലെങ്കിൽ പ്യൂൺ ആകട്ടെ. എന്നാൽ ഒരു മുഖ്യമന്ത്രി, മന്ത്രി, അല്ലെങ്കിൽ ഒരു പ്രധാനമന്ത്രി പോലും ജയിലിൽ ആയിരിക്കുമ്പോഴും സർക്കാരിൽ തുടരണമോ എന്നും അദ്ദേഹം ചോദിച്ചു.
എന്തുകൊണ്ട് സർക്കാരുകളെ ജയിലിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിക്കണം? അങ്ങനെയെങ്കിൽ കളങ്കിതരായ മന്ത്രിമാർ അവരുടെ പദവികളിൽ തുടരണോ? ജനങ്ങൾ അവരുടെ നേതാക്കൾ ധാർമ്മിക സത്യസന്ധത ഉയർത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസും ആർജെഡിയും ബില്ലുകളെ എതിർക്കുന്നു. അവർ എന്തിനാണ് ഭയപ്പെടുന്നത്? ആർജെഡി നേതാക്കൾ എല്ലായ്പ്പോഴും അഴിമതിയിൽ ഏർപ്പെട്ടിരുന്നുവെന്ന് ബീഹാറിലെ എല്ലാവർക്കും അറിയാം. എൻഡിഎ സർക്കാർ അഴിമതിക്കെതിരെ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്, പ്രധാനമന്ത്രിയും അതിന്റെ പരിധിയിൽ വരുന്നുവെന്നും പ്രധനമന്ത്രി വ്യക്തമാക്കി.
ബീഹാറിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി ഗയയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന അമൃത ഭാരത് എക്സ്പ്രസും, ബുദ്ധി സർക്യൂട്ട് ട്രെയിനും മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഡബിൾ എൻജിൻ സർക്കാർ ബീഹാറിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറിന്റെ വികസനമാണ് ലക്ഷ്യം. 13000 കോടിയുടെ പദ്ധതികൾ ഒറ്റ ദിവസം ഉദ്ഘാടനം ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകുമെന്ന് ബീഹാറിൽ വെച്ചാണ് ശപഥം ചെയ്തത്. ഭീകരരെ മണ്ണിനൊപ്പം ചേര്‍ക്കുമെന്നാണ് പറഞ്ഞത്. പാകിസ്താന്റെ ഒരു മിസൈല്‍ പോലും ഇന്ത്യന്‍ മണ്ണില്‍ തൊട്ടില്ല. പാകിസ്താന്റെ എല്ലാ ഡ്രോൺ ആക്രമണവും ഇന്ത്യ തകർത്തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.